അമിത വേഗത്തിൽ വന്ന കാർ പൊലീസ് കൈകാണിച്ചിട്ടും നിർത്തില്ല; കാറിൽ 2 കിലോ കഞ്ചാവ്; മൂന്നു പേർ പിടിയിൽ
Mail This Article
കോഴിക്കോട് ∙ കാസർകോട് നിന്ന് കാറിൽ കഞ്ചാവുമായി വരികയായിരുന്ന ദമ്പതികൾ അടക്കം 3 പേരെ പൊലീസ് പിടികൂടി. നല്ലളം ഹസനാബി വില്ലയിൽ പി.എം.ഷംജാദ് (25), ഭാര്യ അനീഷ (23), നല്ലളം പുല്ലാനിപ്പറമ്പ് ബൈത്തുൽ ഹലയിൽ ബി.എം.അഹമ്മദ് നിഹാൽ (26) എന്നിവരെയാണ് വൈകിട്ട് മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എം.എൽ.ബെന്നി ലാലുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇവരിൽ നിന്ന് 2 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
അമിത വേഗത്തിൽ വന്ന കാർ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയി. പൊലീസ് പിന്തുടർന്ന കാർ വിവിധ റോഡുകളിലൂടെ പാഞ്ഞു. അവസാനം മെഡിക്കൽ കോളജ് ചുറ്റുമതിൽ നിർമാണത്തിന്റെ ഭാഗമായി റോഡ് അടച്ച ഭാഗത്തെത്തി കുടുങ്ങി. പ്രതികൾ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. എസ്ഐമാരായ രമേശ് കുമാർ, ജ്യോതി, രാംദാസ്, പൊലീസുകാരായ ലാലിജ്, അരുൺ, രാരിഷ്, ജംഷീന, അതുൽ, രാഹുൽ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.