വീടിനുള്ളിൽ അസാധാരണമായ മുഴക്കം; മൂന്നു നാലു മീറ്റർ താഴ്ചയിലൂടെ വെള്ളം ഒഴുകിപ്പോകുന്നുവെന്ന് റിപ്പോർട്ട്, താമസയോഗ്യമല്ല
Mail This Article
കോഴിക്കോട് ∙ അസാധാരണമായ മുഴക്കം കേട്ട പോലൂർ തേക്കേമാരാത്ത് ബിജുവിന്റെ വീട് താമസയോഗ്യമല്ലാത്തതിനാൽ ഇവരെ പുനരധിവസിപ്പിക്കണമെന്ന് കലക്ടറുടെ റിപ്പോർട്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കാണ് റിപ്പോർട്ട് നൽകിയത്. ബിജുവിന്റെ വീട്ടിൽ മുഴക്കം കേൾക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഒക്ടോബർ 7 മുതൽ 3 ദിവസം ജിയോഫിസിക്കൽ സർവേ നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കലക്ടറുടെ റിപ്പോർട്ട്.
ബിജുവിന്റെ വീട്ടിൽ നിന്നുള്ള മുഴക്കം ഇടയ്ക്ക് കുറഞ്ഞിരുന്നെങ്കിലും 2 ദിവസമായി ശക്തമായ തോതിൽ ശബ്ദമുണ്ടായി. പല ഭാഗത്തായുള്ള വിള്ളലുകൾ കൂടിവരുന്നു. സമീപത്ത് ബിജുവിന്റെ മാതാവ് ജാനകിയുടെ വീടിന്റെ പല ഭാഗത്തും വിള്ളലുകൾ രൂപപ്പെട്ടു. അടുക്കളയോടു ചേർന്ന ഭാഗം, വരാന്തയോടു ചേർന്ന മുറി, ചെറിയ വരാന്ത, കിണർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിള്ളലുകളുണ്ട്. ഇതു സംബന്ധിച്ച് ജാനകിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കു പരാതി നൽകി. നിലവിൽ 2 വീടുകളിലും താമസിക്കാൻ പറ്റാത്ത സാഹചര്യമാണ്. ബിജുവും കുടുംബവും ഒരു മാസമായി പോലൂർ സ്കൂളിനു സമീപത്തെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ല.
വീടിന്റെ മൂന്നു നാലു മീറ്റർ താഴ്ചയിലൂടെ വെള്ളം ഒഴുകിപ്പോകുന്നുണ്ടെന്ന് നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു. മണ്ണൊലിപ്പിനുള്ള സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. മലയുടെ അടിവാരമായതിനാൽ ഭൂമിക്കടിയിലൂടെ ശക്തമായ നീരൊഴുക്കുള്ള പ്രദേശമാണ്. താഴെ പശമണ്ണായതിനാൽ കെട്ടിടത്തിന്റെ ഭാരം മൂലം വീടിന്റെ അടിഭാഗം ഭൂമി താഴേക്ക് ഇരുന്നുപോകുന്ന സാഹചര്യമുണ്ട്. അതിനാലാണ് ചുമരിൽ വിള്ളലുകൾ രൂപപ്പെട്ടതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കേന്ദ്ര ഭൗമ ശാസ്ത്രപഠന ഗവേഷണ കേന്ദ്രത്തിൽനിന്നു വിരമിച്ച മുതിർന്ന ശാസ്ത്രജ്ഞൻ ജി.ശങ്കർ നേരത്തേ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് തിരുവനന്തപുരം സെസിൽ നിന്നുള്ള സംഘമെത്തി പഠനം നടത്തിയത്.