തുടക്കം 2008ൽ, സംസ്ഥാന സർക്കാർ നിർദേശിക്കുന്നതിനും വർഷങ്ങൾക്കു മുൻപ്; പനങ്ങാട് ഇനി ഖാദി പഞ്ചായത്ത്
Mail This Article
ബാലുശ്ശേരി ∙ പനങ്ങാട് പഞ്ചായത്തിനു ഖാദിയോടു പണ്ടേ ഇഷ്ടക്കൂടുതലുണ്ട്. സർക്കാർ ജീവനക്കാർ ആഴ്ചയിൽ ഒരു ദിവസം ഖാദി, കൈത്തറി വസ്ത്രങ്ങൾ ധരിക്കണമെന്നു സംസ്ഥാന സർക്കാർ നിർദേശിക്കുന്നതിനും വർഷങ്ങൾക്കു മുൻപു ഖാദിയണിഞ്ഞു തുടങ്ങിയവരാണു പനങ്ങാട് പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും.ഇപ്പോൾ വീണ്ടും ഖാദി വസ്ത്ര ധാരണം പഞ്ചായത്ത് പ്രവർത്തനത്തിന്റെ ഭാഗമാക്കി. ഇവിടെയുള്ള വനിതാ ജീവനക്കാരും അംഗങ്ങളും ഖാദി സാരിയും പുരുഷൻമാർ ഖാദി ഷർട്ടും മുണ്ടുമാണു ധരിക്കുന്നത്.
2008ൽ ആണു ഖാദി വസ്ത്രങ്ങൾ പനങ്ങാട് പഞ്ചായത്തിൽ ഉപയോഗിച്ചു തുടങ്ങിയതെന്ന് അന്നത്തെ വൈസ് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ പറഞ്ഞു. പനങ്ങാട് പഞ്ചായത്തിലെ ഖാദി യൂണിറ്റുകൾ സന്ദർശിച്ചപ്പോൾ കൂടുതൽ ഉൽപാദനം ഉണ്ടെങ്കിൽ വരുമാനം വർധിക്കുമെന്ന ജീവനക്കാർ പറഞ്ഞതാണ് അന്ന് ആ തീരുമാനം എടുക്കാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
പിന്നീട് ആഴ്ചയിൽ ഒരിക്കൽ പനങ്ങാട് പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും ഖാദി വസ്ത്രം ഉപയോഗിച്ചു തുടങ്ങി.പിടിഎയുടെ സഹകരണത്തോടെ വിദ്യാർഥികളും അധ്യാപകരും ആഴ്ചയിൽ ഒരിക്കൽ ഖാദി വസ്ത്രം ഉടുത്തു. വർഷങ്ങളോളം തുടർന്നു വന്ന വിദ്യാർഥികളുടെ ഖാദി ശീലം ഇടയ്ക്ക് ഇല്ലാതെയായി. പ്രാദേശിക ഭരണകൂടങ്ങളുടെ ഇടപെടൽ ഖാദി മേഖലയ്ക്കു കരുത്തു പകരുമെന്നാണു തൊഴിലാളികളുടെ പ്രതീക്ഷ.