ഖത്തർ രാജാവിന് ഉപയോഗിക്കാനുള്ള ഉരു കോഴിക്കോട്ടുനിന്ന്; 30 അടി നീളം, 27 അടി വീതി, 12 അടി ഉയരം
Mail This Article
ബേപ്പൂർ∙ ഖലാസിമാരുടെയും കമ്മാലിമാരുടെയും ഏലൈസ വിളിയുടെ ആരവത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ബേപ്പൂരിലെ പട്ടർമാട് തുരുത്ത്. കോവിഡ് പ്രതിസന്ധികൾക്കു ശേഷം ഒരു ഉല്ലാസകൊട്ടാരം നീറ്റിലിറക്കാനുള്ള പരിശ്രമത്തിലാണ് മൂപ്പൻ എം. ഉമ്മറിന്റെ നേതൃത്വത്തിലുള്ള ഖലാസിമാരും കമ്മാലിമാരും. ഖത്തറിലെ രാജകുടുംബത്തിനു വേണ്ടിയാണ് 30 അടി നീളവും 27 അടി വീതിയും 12 അടി ഉയരവുമുള്ള ആഢംബര ഉരു ചാലിയം പട്ടർമാട് തുരുത്തിലെ യാർഡിൽ പണി പൂർത്തീകരിച്ചത്.
കൊയ്‌ല, സാല്, വാക, കരിമരുത് തുടങ്ങിയ മരങ്ങൾ ഉപയോഗിച്ചാണ് നൗക നിർമിച്ചത്. തച്ചുശാസ്ത്ര വിദഗ്ധൻ ബേപ്പൂർ വടക്കേപ്പാട്ട് സുരേന്ദ്രന്റെ നേതൃത്വത്തിൽ 17 തൊഴിലാളികൾ ഒന്നര വർഷം കൊണ്ടാണ് പണി പൂർത്തീകരിച്ചത്. തികച്ചും പരമ്പരാഗത മാർഗങ്ങളാണ് നിർമാണത്തിനു സ്വീകരിച്ചത്.
ഒരാഴ്ചയോളം നീണ്ട പരിശ്രമത്തിലാണ് ഈ ഭീമൻ ഉരു നീറ്റിലിറക്കിയത്. എൻജിൻ ഘടിപ്പിച്ച ശേഷം തുറമുഖ അധികൃതരുടെയും കസ്റ്റംസിന്റെയും ക്ലിയറൻസ് ലഭ്യമാക്കി ഖത്തറിലേക്കു കൊണ്ടുപോകുമെന്നു നിർമാണത്തിനു നേതൃത്വം നൽകിയ ഹാജി പി.ഐ.അഹമ്മദ് കോയ ആൻഡ് കമ്പനി എംഡി പി.ഒ.ഹാഷിം പറഞ്ഞു.