ADVERTISEMENT

കോഴിക്കോട് ∙ റോഡിൽ ചാഞ്ഞു കിടന്ന മരക്കൊമ്പ് മിനി പാർസൽ ലോറിയുടെ കണ്ടെയ്നറിനു മുകളിൽ തട്ടി നിയന്ത്രണം വിട്ടു വണ്ടി മറിഞ്ഞു 2 പേർക്ക് പരുക്ക്. ലോറിയിലുണ്ടായിരുന്ന വെസ്റ്റ്‌ഹിൽ സ്വദേശി പറമ്പിൽ ജസിർ (23), കക്കോടി മൊരിക്കര കിഷൻ(30) എന്നിവർക്കാണു പരുക്കേറ്റത്. കാരപ്പറമ്പ് - കുണ്ടൂപ്പറമ്പ് മിനി ബൈപാസിൽ കക്കുഴിപാലത്താണ് അപകടം. കാരപ്പറമ്പ് ഭാഗത്തു നിന്നും എടക്കാട്ടേക്കു പോകുന്ന മിനിലോറി കക്കുഴി പാലത്തിനു സമീപം, എതിർ ദിശയിൽ റോഡരികിൽ ബസുകൾ നിർത്തിയിട്ടതിനാൽ റോഡിൽ ഇടതുഭാഗം അടുപ്പിച്ചു പോയതായിരുന്നു.

റോഡിലേക്ക് ചാഞ്ഞ മരക്കൊമ്പിൽ ലോറിയുടെ കണ്ടെയ്നർ ഇടിച്ചു. നിയന്ത്രണം വിട്ട ലോറി പത്തുമീറ്റർ താഴ്ചയിലേക്കാണ് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാർ ലോറിക്കുള്ളിൽ നിന്നും രണ്ടുപേരെ പുറത്തെടുത്തു തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പൊലീസ് എത്തി ക്രെയിൻ ഉപയോഗിച്ചു ലോറി റോഡിൽ എത്തിച്ചു. ഈ ഭാഗത്ത്‌ അനധികൃതമായി പാർക്ക് ചെയ്യുന്ന ബസും മറ്റു വാഹനങ്ങളും മാറ്റാൻ പൊലീസ് ആവശ്യപ്പെട്ടു. ഇതേസമയം അപകടം അറിഞ്ഞു സ്ഥലത്തെത്തിയ ആന്റി കറപ്ഷൻ മൂവ്മെന്റ് ഓഫ് ഇന്ത്യ പ്രവർത്തകരും പ്രകൃതി സംരക്ഷണ വേദി പ്രവർത്തകരും തമ്മിൽ അപകടത്തിന് ഇടയാക്കിയ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ടു തർക്കമായി.

8 മാസം മുൻപ് ഇവിടെ സന്ദർശനം നടത്തിയ കോർപറേഷൻ മേയറും പൊതുമരാമത്തു എൻജിനീയറും ഫോറസ്റ്റ് കൺസർവേറ്ററും വാർഡ് കൗൺസിലറും വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായ മരങ്ങൾ മുറിക്കാൻ തീരുമാനിച്ചുവെങ്കിലും ചിലർ കോടതിയിൽ ഹർജി നൽകിയതോടെ അതു തടസ്സപ്പെട്ടെന്ന് ആന്റി കറപ്‌ഷൻ മൂവ്മെന്റ് ഓഫ് ഇന്ത്യ പ്രസിഡന്റ്‌ എം.സി. സുദേഷ് കുമാർ പറഞ്ഞു. റോഡിൽ ചാഞ്ഞ മരം മുറിക്കുന്നതിന് എതിരല്ലെന്നു പ്രകൃതി സംരക്ഷണ വേദി ജില്ലാ കൺവീനർ സുഭീഷ്‌ ഇല്ലത്ത് പറഞ്ഞു. ഇത്തരത്തിൽ പത്തുമരങ്ങൾ കൂടി വഴി തടസ്സപ്പെടുത്തി ഉണ്ടെന്നും ഇതു മുറിക്കാൻ നടപടി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com