ബസ് ഇടിച്ചു മരിച്ച കേസിൽ 7.4 കോടി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
Mail This Article
കോഴിക്കോട്∙ ഖത്തറിൽ എൻജിനീയർ ആയിരുന്ന ആൾ കെഎസ്ആർടിസി ബസ് ഇടിച്ചു മരിച്ച കേസിൽ ആശ്രിതർക്ക് 7.4 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോഴിക്കോട് വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ(എംഎസിടി) ഉത്തരവിട്ടു. മലപ്പുറം സൗത്ത് മൂന്നിയൂരിൽ ചോനാരി വീട്ടിൽ മമ്മൂട്ടി (52) തേഞ്ഞിപ്പലത്ത് ബസിടിച്ചു മരിച്ച കേസിലാണ് മാതാപിതാക്കൾ, ഭാര്യ, 4 പെൺകുട്ടികൾ എന്നിവർക്ക് നഷ്ട പരിഹാരമായി 7,40,68,940 രൂപയും അതിന്റെ പലിശയും കോടതിച്ചെലവും നൽകാൻ എംഎസിടി ജഡ്ജി സാലിഹ് ഉത്തരവിട്ടത്.
2017 ജൂലൈ 12നു വൈകിട്ട് 7നാണ് കേസിനാസ്പദമായ അപകടം ഉണ്ടായത്. ഖത്തറിൽ നിന്ന് അവധിക്കു നാട്ടിൽ വന്ന മമ്മൂട്ടി നടന്നുപോകുമ്പോഴാണ് ബസ് ഇടിച്ചു മരിക്കുന്നത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയും കെഎസ്ആർടിസിയുമാണ് നഷ്ടപരിഹാര തുക നൽകേണ്ടത്. പരാതിക്കാർക്കു വേണ്ടി അഡ്വ. എം.സി.രത്നാകരനും അഡ്വ. അബ്ദുൽ ഗമാൽ നാസറും ഹാജരായി.