ADVERTISEMENT

കോഴിക്കോട്∙ മാവൂർ റോഡിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ കിയോസ്ക്കുകൾ പൊലീസ് സംരക്ഷണത്തിൽ ഒറ്റ ദിവസം കൊണ്ട് ഒഴിപ്പിച്ചെങ്കിലും, ബസ് സർവീസുകൾ മാറ്റുന്നതിനെക്കുറിച്ചു ചോദിച്ചാൽ അധികൃതർക്ക് ഒറ്റ മറുപടി മാത്രം: ‘ഒരു നിശ്ചയവുമില്ലയൊന്നിനും....’ 

ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്ന വ്യാപാരസമുച്ചയം നിർമാണത്തിലെ പാകപ്പിഴ മൂലം അപകടാവസ്ഥയിലാണെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ബസ് സർവീസുകൾ മാറ്റാൻ തീരുമാനിച്ചത്. പക്ഷേ എങ്ങോട്ട്, എന്നു മുതൽ മാറ്റണമെന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ലാത്ത സ്ഥിതി. 

മാവൂർ റോഡിലെ വ്യാപാരസമുച്ചയത്തോടനുബന്ധിച്ചുള്ള ടെർമിനലിൽ 40 ബസ് ബേകളാണുള്ളത്. 31 എസി ലോ ഫ്ലോർ ബസുകൾക്കും പാർക്കിങ്ങുണ്ട്. ശേഷിക്കുന്ന ബസുകൾ നിലവിൽ പാവങ്ങാട് വർക്‌ഷോപ്പിൽ നിന്നാണ് സർവീസിനായി എത്തുന്നത്.  ഈ ഇനത്തിൽ കോടികളുടെ അധിക ഇന്ധനച്ചെലവുണ്ട്. ഇനി ടെർമിനലിനെ ആശ്രയിക്കുന്ന ലോഫ്ളോർ ബസുകൾ ഉൾപ്പെടെ പാവങ്ങാട്ടേക്ക് മാറ്റേണ്ടി വന്നാൽ ഉണ്ടാവുന്ന അധികച്ചെലവ്, ടെർമിനൽ നിർമാണച്ചുമതല വഹിച്ച കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (കെടിഡിഎഫ്സി) വഹിക്കണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. 

∙കയ്യിലുണ്ടായിരുന്നതും പോയി 

ബസുകൾ ടെർമിനലിൽ നിന്ന് മാറ്റാൻ ധാരണയായാൽ, തൃശൂർ ഭാഗത്തേക്ക് പോകുന്നവ പുതിയ സ്റ്റാൻഡിൽ നിന്നും വയനാട് ഭാഗത്തേക്കുള്ളത് മാനാഞ്ചിറയിൽ നിന്നുമായിരിക്കും പുറപ്പെടുക. കയ്യിലുണ്ടായിരുന്ന 3.22 ഏക്കർ ഭൂമി കെടിഡിഎഫ്സിക്ക് നൽകി, 30 വർഷത്തിനു ശേഷം തിരികെ കിട്ടാൻ ‘വിദൂര സാധ്യത’ മാത്രമുള്ള െടർമിനൽ കെട്ടിടവുമായി തൽക്കാലം മുന്നോട്ടു പോവുകയാണ് കെഎസ്ആർടിസി. 

∙തൽക്കാലം ഒന്നു വെള്ളപൂശാം 

ഐഐടി റിപ്പോർട്ട് പ്രകാരം കെട്ടിടത്തിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടെന്നു വ്യക്തമായിക്കഴിഞ്ഞു. അറ്റകുറ്റപ്പണികൾ നടത്താതെ, കെട്ടിടം പാട്ടത്തിനെടുത്ത അലിഫ് ബിൽഡേഴ്സിന് അത് ഇനി കൈമാറാനും കഴിയില്ല. അറ്റകുറ്റപ്പണികൾ നടത്തി എന്ന പേരിൽ തൽക്കാലം കെട്ടിടത്തിൽ കുറച്ചു വെള്ള പൂശാനും അലിഫ് ബിൽഡേഴ്സിന് കൈമാറാനുമാണ് കെടിഡിഎഫ്സി തീരുമാനം. 

∙എങ്ങനെ തീർക്കും ബാധ്യത? 

74.63 കോടി രൂപ മുടക്കി 2015 ൽ പൂർത്തിയാക്കിയ കെട്ടിടത്തിന് ഇപ്പോഴത്തെ ബാധ്യത 150 കോടി കവിഞ്ഞു. 7 വർഷമായിട്ടും വാടകയിനത്തിൽ വലിയ വരുമാനമൊന്നും കെടിഡിഎഫ്സിക്ക് ലഭിച്ചിട്ടില്ല. കിയോസ്ക്കുകളിൽ നിന്ന് ശേഖരിച്ച നിക്ഷേപം മാത്രമാണ് വരുമാനമായി വന്നത്. അലിഫ് ബിൽഡേഴ്സ് വാഗ്ദാനം ചെയ്ത 17 കോടി രൂപയുടെ നിക്ഷേപവും 43 ലക്ഷം രൂപയുടെ പ്രതിമാസ വാടകയും എങ്ങനെയെങ്കിലും വാങ്ങിത്തുടങ്ങാനുള്ള തത്രപ്പാടിലാണ് കെടിഡിഎഫ്സി. 30 വർഷം കൊണ്ട് സ്വന്തം ബാധ്യത വീട്ടാനെങ്കിലും സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. 

∙സ്വന്തം ഭൂമിക്ക് ഇനി വാടകയും 

ബസുകൾക്കും യാത്രക്കാർക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ടെർമിനൽ കെട്ടിടം നിർമിച്ചു കിട്ടിയ കെഎസ്ആർടിസിയാണ് യഥാർഥത്തിൽ വെട്ടിലായത്. കയ്യിലുണ്ടായിരുന്ന ഭൂമി പോയി. എട്ടാം നിലയിൽ കെഎസ്ആർടിസിക്ക് നൽകാമെന്നേറ്റിരിക്കുന്ന 1000 ചതുരശ്ര അടി ഓഫിസ് കെട്ടിടത്തിനു പോലും ഇനി വാടക അങ്ങോട്ടു നൽകേണ്ടി വരും. സ്വന്തം ഭൂമിയിലുണ്ടായിരുന്ന കിണറ്റിലെ വെള്ളത്തിനും ജീവനക്കാരുടെ വാഹനത്തിന്റെ പാർക്കിങ്ങിനു പോലും പ്രതിഫലം നൽകേണ്ട സ്ഥിതിയാണ് ഇനി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com