ADVERTISEMENT

കോഴിക്കോട് ∙ രാത്രി മാത്രം പുറത്തിറങ്ങി സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ കവരുന്ന മോഷ്ടാവും സഹായിയും അറസ്റ്റിൽ. ഒളവണ്ണ കൊടശ്ശേരിപറമ്പ് അനസിനെയാണു (ഹ്യുണ്ടായ് അനസ്) കക്കോടി കൂടത്തുംപൊയിലിലെ വാടകവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ ടൗൺ അസി. കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പൊലീസും ചേർന്നു പിടികൂടിയത്. അനസ്സിന്റെ സഹായി ഒളവണ്ണ സ്വദേശി ഷമീറും പിടിയിലായി. അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ആഭരണങ്ങൾ കവർന്ന് വീടിന്റെ ടെറസിൽ ഉപേക്ഷിച്ച കേസിൽ ജയിലിലായിരുന്ന അനസ്സ് ജാമ്യത്തിലിറങ്ങിയ ശേഷം കഴിഞ്ഞയാഴ്ച എലത്തൂർ സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയിരുന്നു. 

തുടർന്ന് സിറ്റി ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. അനസ്സിനെതിരെ കോഴിക്കോട് ടൗൺ, പന്നിയങ്കര,നല്ലളം, മെഡിക്കൽ കോളജ്, കുന്നമംഗലം, പന്തീരാങ്കാവ് സ്റ്റേഷനുകളിലായി ഒട്ടേറെ മോഷണ കേസുകൾ നിലവിലുണ്ട്. പല കേസുകളിലും വിചാരണ തുടരുകയാണ്. ഒളവണ്ണയിൽ തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ കൈത്തള മോഷ്ടിച്ചത് ഉൾപ്പെടെ പന്തീരാങ്കാവ്, മാവൂർ, എലത്തൂർ സ്റ്റേഷനുകളിലെ അന്വേഷണം നടക്കുന്ന കേസുകളിലും പ്രതി കുറ്റം സമ്മതിച്ചു. ലഹരിഉപയോഗത്തിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് മോഷ്ടിച്ച സ്വർണ്ണവും പണവും ഉപയോഗിച്ചത്. 

സ്വർണത്തിനൊപ്പം വീടുകളിലെ ഫോണും മോഷ്ടിക്കും. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഈ മൊബൈൽ ഫോൺ ദീർഘദൂര വാഹനങ്ങളിൽ ഒളിപ്പിച്ചു വയ്ക്കും.  രാത്രി മാത്രം പുറത്തിറങ്ങുന്നതിനാൽ അനസിനെക്കുറിച്ച് അയൽവാസികൾക്ക് പോലും അറിവുണ്ടായിരുന്നില്ല. എലത്തൂർ ഇൻസ്പെക്ടർ കെ.സായൂജ് കുമാർ, ഡൻസാഫ് അസി എസ്ഐമാരായ മനോജ് എടയേടത്ത്, കെ.അഖിലേഷ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ സുജിത്ത്, ഷാഫി പറമ്പത്ത്, എലത്തൂർ സിപിഒ അബ്ദുൽ സമദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com