'ലോട്ടറി' താൽപര്യമുള്ളവരെ ചേർത്തു വാട്സാപ് ഗ്രൂപ്പുകൾ; സർക്കാർ തടഞ്ഞിട്ടും ‘സെയിം’ ടിക്കറ്റുകൾ വിൽപന തകൃതി
Mail This Article
കോഴിക്കോട് ∙ കേരള ലോട്ടറി ടിക്കറ്റുകളുടെ വിവിധ സീരീസുകളിലെ ഒരേ നമ്പർ ചേർത്ത് ടിക്കറ്റ് വിൽപന നടത്തുന്നതിനെതിരെ സർക്കാർ കർശന നിലപാടെടുത്തതോടെ ലോട്ടറി ഏജന്റുമാർ ഇത്തരം സെറ്റ് ടിക്കറ്റുകൾ വിൽക്കാൻ പുതിയ തന്ത്രം മെനയുന്നു. ഓരോ ജില്ലയിലും ലോട്ടറി ടിക്കറ്റിനോടു താൽപര്യമുള്ളവരെ ചേർത്തു വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയാണു വിൽപന തകൃതിയായി നടത്തുന്നത്. നേരത്തേ ലോട്ടറി വിൽപന സ്റ്റാളുകളിൽ ഇത്തരം ടിക്കറ്റുകൾ ചേർത്തു ‘സെയിം’ ടിക്കറ്റുകൾ വിൽപന നടത്തിയിരുന്നു. സമ്മാനം ലഭിക്കുമ്പോൾ ഒന്നിച്ച് 1,200 രൂപ മുതൽ 60,000 രൂപ വരെ ലഭിക്കുന്നതിനാൽ സെയിം ലോട്ടറിക്ക് ആവശ്യക്കാർ കൂടി.
ഇതോടെ ചെറിയ സമ്മാനം ലഭിക്കുന്നതു കുറച്ചു പേരിലേക്കു ചുരുങ്ങി. ഇതിനെതിരെ വ്യാപക പരാതി ഉണ്ടായ സാഹചര്യത്തിലാണു സർക്കാർ ഇത്തരം സെറ്റ് ടിക്കറ്റ് വിൽപന തടയാൻ നടപടിയെടുത്തത്. അടുത്ത ആഴ്ച മുതൽ ലോട്ടറി ടിക്കറ്റ് വിൽപന കടകളിൽ ഇത്തരം സെറ്റ് ടിക്കറ്റ് വിൽപന നടത്തുന്നതിനെതിരെ പരിശോധന നടത്തുമെന്നു കഴിഞ്ഞ ദിവസം മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണു വാട്സാപ് കേന്ദ്രീകരിച്ച് സെറ്റ് ലോട്ടറി കൂട്ടായ്മകൾ സജീവമായത്.
മെസേജായി ടിക്കറ്റുകൾ
ലോട്ടറി വാട്സാപ് ഗ്രൂപ്പുകളിൽ ടിക്കറ്റുകൾ തലേ ദിവസം വൈകിട്ടോടെ വരും. നമ്പർ തിരഞ്ഞെടുത്തു മറുപടി സന്ദേശം അയച്ചാൽ ആവശ്യപ്പെട്ട ടിക്കറ്റിന്റെ ചിത്രവും എണ്ണവും അയച്ചു തരും. തുക ഗൂഗിൾ പേ വഴി നൽകണം. സമ്മാനം കിട്ടിയാൽ ഗൂഗിൾ പേ വഴി തുക ടിക്കറ്റിന്റെ ഉടമയ്ക്കു അയച്ചു കൊടുക്കും. സമ്മാനം കൂടുതൽ ലഭിക്കുന്ന ടിക്കറ്റുകൾ തിരുവനന്തപുരം, കണ്ണൂർ, പാലക്കാട് ജില്ലകളിലാണെന്നാണ് ഇത്തരം രീതിയിൽ ടിക്കറ്റെടുക്കുന്നവർ പറയുന്നത്. അതിനാൽ ഈ ജില്ലകളിൽ ടിക്കറ്റ് ഗ്രൂപ്പുകൾ വ്യാപകമായി.