ADVERTISEMENT

നാദാപുരം∙ ദിവസങ്ങളായി കാട്ടാനക്കൂട്ടം തമ്പടിച്ച വിലങ്ങാട്ടെ മലയോര മേഖലയിൽ ആനകൾ ഇന്നലെയും വ്യാപകമായി വിള നശിപ്പിച്ചു. ലക്ഷക്കണക്കിനു രൂപയുടെ കൃഷി നാശമാണ് മലയോരത്ത് അനുദിനമുണ്ടാകുന്നത്. ആയോട് മലയിൽ കൃഷി നശിപ്പിച്ച കാട്ടാനക്കൂട്ടത്തെ താമരശ്ശേരി നിന്നെത്തിയ വനം വകുപ്പിന്റെ ദ്രുത കർമ സേന റബർ ബുള്ളറ്റ് ഉപയോഗിച്ച് കാട്ടിലേക്ക് കയറ്റിയതിനു പിന്നാലെയാണ് വിലങ്ങാട് മേഖലയിൽ കാട്ടാനക്കൂട്ടം ഭീതി സൃഷ്ടിക്കുന്നത് തുടരുന്നത്. ആയോട്ട് കണ്ണവം വനത്തിൽ നിന്നാണെങ്കിൽ വായാട്ട് പേര്യ വനത്തിൽ നിന്നാണ് ആനകളെത്തുന്നത്. 

ആനകളെ തുരത്താനും കർഷകർക്കു രക്ഷയേകാനും വനം അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികൾ അടക്കമുള്ളവർ വനം അധികൃതരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു.  വായാട് വടക്കു തെക്ക് ഭാഗങ്ങളിലും വിലങ്ങാട്ടും വാളൂക്കിലും വൻ നഷ്ടമാണ് കാട്ടാനകളുണ്ടാക്കുന്നതെന്നു യോഗം കുറ്റപ്പെടുത്തി. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ.ഷീജ, ഷാജു പ്ലാക്കൽ, മെംബർ അൽഫോൻസ റോബിൻ,  മുൻ മെംബർ ആന്റണി ഈരൂരി, ജയിൻ ജോർജ്, ജോർജ് കിഴക്കേക്കര, ജോയി വട്ടക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. 

വാർഡ് മെംബർ  അൽഫോൻസ റോബിൻ ചെയർപഴ്സനും ജോയി മണിമല കൺവീനറുമായി കർമ സമിതി രൂപവൽക്കരിച്ചു. ആനയെ പകൽ കാണാത്തതിനാൽ  റബർ ബുള്ളറ്റ് പ്രയോഗം പോലെയുള്ള നടപടികൾ വിലങ്ങാട്ട് അസാധ്യമാണെന്നു വനം അധികൃതർ പറഞ്ഞു. ഫെൻസിങ് മാത്രമാണ് പോംവഴി. അതിനുള്ള നടപടികൾ ഉടൻ ഉണ്ടാകുന്നില്ലെങ്കിൽ ആനകൾ ഇറങ്ങുന്നത് തുടരുമെന്നതാണ് സ്ഥിതി.

അന്ന് തീ; ഇപ്പോൾ കാട്ടാനക്കൂട്ടം; ജീവിതം വഴിമുട്ടി തറപ്പേൽ മാത്യു 

കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടത്തിൽ തറപ്പേൽ മാത്യു.
കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടത്തിൽ തറപ്പേൽ മാത്യു.

നാദാപുരം∙ ടാപ്പിങ്ങിനു പാകമായ റബർ കൃഷി രണ്ടു തവണകളിലായി കാട്ടു തീ നക്കിത്തുടച്ചപ്പോൾ, വിലങ്ങാട്ടെ തറപ്പേൽ മാത്യു റബർ കൃഷി ഉപേക്ഷിച്ചു വാഴയും കമുകും തെങ്ങും കുരുമുളകുമൊക്കെ കൃഷി ചെയ്തു തുടങ്ങിയതാണ്.   വാഴകൾ കുലയ്ക്കാറാവുകയും കമുകുകളിൽ അടയ്ക്ക വിരിയുകയും വള്ളികളിൽ കുരുമുളക് കായ്ച്ചു തുടങ്ങുകയും ചെയ്തതോടെ മാത്യു ആശ്വാസത്തിലുമായിരുന്നു. തന്റെ അധ്വാനം ഫലം ചെയ്തു തുടങ്ങി എന്നു കരുതി സമാധാനിക്കുന്നതിനിടയിലാണ് കാട്ടാനക്കൂട്ടം മാത്യുവിന്റെ പ്രതീക്ഷകളെ മുഴുവൻ നശിപ്പിച്ചു കളഞ്ഞത്.

വായാട്ട് ഇന്നലെ പുലർച്ചെ വീണ്ടും കാട്ടാനക്കൂട്ടം നടത്തിയ താണ്ഡവത്തിനിടയിൽ  മാത്യുവിന്റെ  വാഴകളും കുരുമുളക് വള്ളികളും കമുകുമൊക്കെ ചതച്ചരച്ചത് കണ്ട് തകർന്നിരിപ്പാണ് ഈ കർഷകൻ.  ഇനി എന്തുണ്ട് രക്ഷാ മാർഗം എന്നറിയാതെ, തന്റെ കൃഷിയിടം കാണാനെത്തുന്നവരോടെക്കെ മാത്യു  ചോദിക്കുന്നത് സർക്കാർ വല്ല സഹായവും നൽകുമോ എന്നാണ്.   വനം വകുപ്പ് നൽകുന്ന തുച്ഛമായ  തുക കൊണ്ടൊന്നും നികത്താവുന്നതല്ല മാത്യു അടക്കമുള്ളവർക്ക് ഉണ്ടായ നഷ്ടം.

മാത്യുവിന്റെ ഭാര്യ ബോധരഹിതയായി

നാദാപുരം∙ വിലങ്ങാട്ടെ വായാട്ട് കാട്ടാനക്കൂട്ടം തങ്ങളുടെ കൃഷി നശിപ്പിച്ച ദയനീയ രംഗം കണ്ട് കർഷകൻ തറപ്പേൽ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ കൃഷിയിടത്തിൽ ബോധരഹിതയായി വീണു. നാട്ടുകാർ ഇവരെ നാദാപുരത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. മാത്യുവിനോടൊപ്പം കൃഷിപ്പണിയിൽ ഏറെ സഹായിച്ചിരുന്നയാളാണ് ഏലിയാമ്മ.

കാട്ടാന ശല്യം പശുക്കടവ് മലയിലും

പശുക്കടവ് പാമ്പൻകോട് മലയിൽ കാട്ടാന വാഴത്തോട്ടം നശിപ്പിച്ച നിലയിൽ
പശുക്കടവ് പാമ്പൻകോട് മലയിൽ കാട്ടാന വാഴത്തോട്ടം നശിപ്പിച്ച നിലയിൽ

കുറ്റ്യാടി∙മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ്, കോങ്ങോട്, പാമ്പൻകോട് ഭാഗങ്ങളിൽ  ഒറ്റയാൻ ഇറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു.കുനിയിൽ രാമദാസ്, പുതുക്കുളങ്ങര മിനി, ജോബിൻ പുതുക്കുളങ്ങര, ആലക്കൽ ജോസ്, സിജോ മഠത്തിനാട്ട്, സണ്ണി മഠത്തിനാട്ട്, സജി എന്നിവരുടെ കൃഷിഭൂമിയിലെ തെങ്ങ്, കമുക്, കാപ്പി, റബർ, വാഴ തുടങ്ങിയ കാർഷിക വിളകളാണ് കാട്ടാന ചവിട്ടി മെതിച്ചത്. 

ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കുടുംബശ്രീയിൽ നിന്നും മറ്റും പണം കടമെടുത്താണ് കർഷകർ കൃഷി ചെയ്തത്, പുതുകുളങ്ങര മിനിയുടെ വീടിനോട് ചേർന്ന വിറകു പുരയ്ക്ക് അരികിലാണ് കാട്ടാന എത്തിയത്.ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന എത്തിയതിനാൽ പ്രദേശവാസികൾ ഏറെ ഭയാശങ്കയിലാണ്. വനം വകുപ്പ് അധികാരികൾ മലയോര മേഖലയിലെ കർഷകരുടെ ജീവനും സ്വത്തിനും  സംരക്ഷണം നൽകണമെന്നു മരുതോങ്കര പഞ്ചായത്ത് അംഗം ഡെന്നീസ് പെരുവേലിൽ  ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com