അറിയണം നൗജിഷയുടെ അതിജീവനം; പറഞ്ഞുവിടാൻ എന്തിനിത്ര ധൃതി? പഠിക്കട്ടെ, നമ്മുടെ പെൺകുട്ടികൾ
Mail This Article
കോഴിക്കോട്∙ വനിത സിവിൽ പൊലീസ് ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡ് പൂർത്തിയാക്കിയ ശേഷം മടങ്ങുന്ന അമ്മയ്ക്കരികിൽ ഓടിയെത്തി ഉമ്മകൾ കൊണ്ടു പൊതിയുന്ന കുഞ്ഞിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ പങ്കുവയ്ക്കപ്പെട്ട ആ വിഡിയോയിലെ അമ്മ ഇവിടെയുണ്ട്, പേരാമ്പ്ര പന്തിരിക്കര അരീക്കൽ നൗജിഷ. ഇഷ്ടമില്ലാത്ത ബന്ധത്തിൽ നിന്ന് ആത്മഹത്യ ചെയ്തു പിൻവാങ്ങുകയല്ല, പൊരുതി ജയിക്കുകയാണു വേണ്ടതെന്നു പുതുതലമുറയിലെ പെൺകുട്ടികൾക്കു പറഞ്ഞുകൊടുക്കുകയാണു നൗജിഷയുടെ ജീവിതം.
സ്ത്രീധന പീഡനത്തെ തുടർന്നു ജീവനൊടുക്കിയ വിസ്മയയുടെ ദുരന്തകഥ ചർച്ച ചെയ്യുന്ന നാളുകളിൽ തന്നെയാണു കേരളം നൗജിഷയുടെ അതിജീവനവും ചർച്ച ചെയ്യുന്നത്. എംസിഎ പഠനം പൂർത്തിയാക്കിയ നൗജിഷയുടെ വിവാഹം 2013 മേയിലായിരുന്നു. പത്താം ദിവസം മുതൽ ഗാർഹിക പീഡനം തുടങ്ങി. നിരന്തര മർദനത്തിനൊടുവിൽ കിണറ്റിൽ ചാടി മരിക്കാനൊരുങ്ങിയെങ്കിലും കിണറിന്റെ ആഴം കണ്ടപ്പോൾ ധൈര്യം വന്നില്ല. ഒടുവിൽ, ഒരു വയസ്സുള്ള മകനെയുമെടുത്ത് സ്വന്തം വീട്ടിലേക്കു മടങ്ങി. അന്ന് ഇരുകയ്യും നീട്ടി സ്വീകരിച്ച പിതാവ് അബ്ദുല്ലയും ഉമ്മ ഫാത്തിമയും സഹോദരിയുമാണു തന്റെ വിജയത്തിനു കാരണമെന്നു നൗജിഷ പറയുന്നു.
വീട്ടിലെത്തിയ ശേഷം നൗജിഷ ഗെസ്റ്റ് ലക്ചററായി ജോലിയിൽ കയറി. പിഎസ്‌സി പരീക്ഷയ്ക്കുള്ള പഠനവും തുടർന്നു. മുഴുവൻ സമയവും പരിശീലനത്തിനു വേണ്ടി മാറ്റിവച്ചാലേ ജയിക്കാനാകൂ എന്നു കണ്ടു ജോലി ഉപേക്ഷിച്ചു. വിവാഹമോചനത്തിനു ശേഷം കഠിനപ്രയത്നത്തിനൊടുവിൽ ചില റാങ്ക് പട്ടികകളിൽ ഉൾപ്പെട്ടു. സിവിൽ പൊലീസ് ഓഫിസർ പരീക്ഷ ജയിച്ചെങ്കിലും കായിക പരീക്ഷയിൽ തോറ്റു. തളരാതെ പരിശീലനം തുടർന്നു. പൊലീസ് ലിസ്റ്റിൽ വീണ്ടും ഇടം നേടി. 2021 ഏപ്രിൽ 15നു പരിശീലനത്തിനു കയറി.
പൊലീസ് പരിശീലന കാലത്ത് മകൻ ഐഹാം നസലിനെ എങ്ങനെ വളർത്തുമെന്നായിരുന്നു ടെൻഷൻ. ജോലി കിട്ടുന്നതു വരെ അവനെ പൊന്നു പോലെ നോക്കിക്കോളാം എന്നു പറഞ്ഞു ധൈര്യം നൽകിയത് കായണ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ലാബ് അസിസ്റ്റന്റ് ആയ ചേച്ചി നൗഫ. ഏഴു വയസ്സുള്ള മോൻ ഇപ്പോൾ കൂടെയുണ്ട്. പാസിങ് ഔട്ട് പരേഡ് പൂർത്തിയാക്കിയെത്തിയ നൗജിഷയുടെ അടുത്തു കുതിച്ചെത്തി ഉമ്മകൾ കൊണ്ടു മൂടുന്ന മകന്റെ ദൃശ്യത്തിന് അപ്രതീക്ഷിത സ്വീകരണമാണു ലഭിച്ചത്.
വിസ്മയയുടെയും, അതുപോലെ ഒരുപാട് പെൺകുട്ടികളുടെയും ജീവിതം മുൻനിർത്തി നൗജിഷ പറയുന്നതു കേൾക്കുക: ‘പെൺമക്കളെ പഠിപ്പിച്ച്, ജോലി കിട്ടിയതിനു ശേഷം മാത്രം വിവാഹം കഴിപ്പിച്ച് അയയ്ക്കുക, പഠനവും ജോലിയുമാണു പ്രധാനം. ഭർത്താവിന്റെ വീട്ടിൽ മകൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അതു കേൾക്കാനുള്ള മനസ്സ് മാതാപിതാക്കൾ കാണിക്കണം’. അന്നു ഗാർഹിക പീഡനം നേരിട്ടപ്പോൾ പൊലീസിൽ പോകാനും പരാതിപ്പെടാനും നൗജിഷയ്ക്കു ഭയമായിരുന്നു. ഇന്ന് അതേ കാക്കിക്കുപ്പായത്തിനുള്ളിലിരുന്ന് നൗജിഷ പറയുന്നു: ‘ഒട്ടും ഭയം വേണ്ട. നിങ്ങൾക്കൊപ്പം പൊലീസുണ്ട്. പൊരുതി നിൽക്കാനുള്ള ധൈര്യം മാത്രം മതി’.