നടക്കാതെ പോയ നവീകരണം; ബാലുശ്ശേരി ടൗൺ നവീകരണം പാതിയിൽ നിലച്ചു
Mail This Article
ബാലുശ്ശേരി ∙ ടൗണിൽ ചിറക്കൽ കാവ് ക്ഷേത്രത്തിനും പഴയ പോസ്റ്റ് ഓഫിസ് ബസ് സ്റ്റോപ്പിനും ഇടയിൽ നടപ്പാതയുടെ ഇരുവശങ്ങളിലും അപകടക്കെണികൾ. സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി തുടങ്ങിയ നടപ്പാതയുടെ പ്രവൃത്തി നിലച്ചിട്ട് മാസങ്ങളായി. പോസ്റ്റ് ഓഫിസ് മുതൽ വൈകുണ്ഠം വരെയുള്ള 900 മീറ്റർ നവീകരണ പ്രവൃത്തി 2018ൽ തുടങ്ങിയതാണ്. 2 കോടി രൂപ വിനിയോഗിച്ചുള്ള പദ്ധതി ഇതുവരെ പൂർത്തിയായില്ല.
ബാക്കി ഭാഗമാണ് ഇപ്പോൾ സംസ്ഥാനപാതയുടെ പ്രവൃത്തിക്കൊപ്പം നവീകരിക്കുന്നത്. 2 പദ്ധതികളും ചേരുന്ന ഭാഗത്താണ് പ്രതിസന്ധി രൂക്ഷം. ഇവിടെ ഓവുചാലുകൾ പരസ്പരം യോജിപ്പിച്ച് നടപ്പാത നിർമിക്കാൻ കഴിഞ്ഞിട്ടില്ല. 2 വശങ്ങളിലും റോഡിനോട് ചേർന്ന് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. തിരക്കുള്ള ഭാഗമായതിനാൽ റോഡിൽ നിന്നു മാറി നടക്കേണ്ടി വരുമ്പോൾ കുഴിയിൽ വീണു പരുക്കേൽക്കുന്ന സംഭവങ്ങൾ പതിവാണ്. ഒട്ടേറെ പേർക്കാണ് ഇതിനകം പരുക്കേറ്റത്.
മഴവെള്ളം ഒലിച്ചു പോകാത്തതും ഓവുചാലിൽനിന്നു മലിനജലം പുറത്തേക്ക് ഒഴുകുന്നതും കാരണം കച്ചവടക്കാർ കടുത്ത പ്രതിസന്ധിയിലാണ്. ഇതിനു പരിഹാരം ആവശ്യപ്പെട്ട് 2 മാസം മുൻപ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.പി.സുരേഷ് ബാബു അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പ്രശ്നപരിഹാരം ഉറപ്പു നൽകിയിട്ടും അനുകൂല നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമായി.