കല്ലാച്ചി ബൈപാസ് റോഡ്: സമ്മതപത്രം നൽകിയത് പകുതി പേർ; ഗതാഗതക്കുരുക്ക് രൂക്ഷം
Mail This Article
കല്ലാച്ചി∙ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ച കല്ലാച്ചി ബൈപാസ് റോഡിനു സ്ഥലം വിട്ടു നൽകാൻ സന്നദ്ധരായത് പകുതി പേർ മാത്രം. സംസ്ഥാന പാതയേയും വാണിമേൽ റോഡിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡായ പഴയ ട്രഷറി റോഡ് ഈയിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള 11 ലക്ഷം രൂപ ചെലവിൽ നവീകരണം നടത്തിയിരുന്നു.
ഈ റോഡിന്റെ ഉയരം കുറയ്ക്കുകയും വീതി കൂട്ടുകയും അടക്കമുള്ള പ്രവൃത്തി പൂർത്തിയാക്കിയാൽ ടൗണിൽ നിന്ന് വാണിമേൽ, വളയം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഈ റോഡ് വഴി തിരിച്ചു വിടാനാകും. ഇതോടെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്നായിരുന്നു വിലയിരുത്തൽ.
റോഡിനു സ്ഥലം വിട്ടു നൽകുന്ന സമ്മത പത്രം ഉടമകളിൽ നിന്ന് വാങ്ങിക്കുന്നതിനു ജനകീയ സമിതി നിലവിൽ വന്നെങ്കിലും ചില ഉടമകൾ നിസ്സഹകരിക്കുന്നതിനാൽ റോഡ് പണിയുടെ കരാർ നടപടികൾ അടക്കം വൈകുകയാണ്. പഴയ മാർക്കറ്റ് റോഡിൽ വൺവേ ഏർപ്പെടുത്തിയെങ്കിലും ടൗണിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിനു പരിഹാരമാകുന്നില്ല. പഴയ മാർക്കറ്റ് റോഡിൽ ഓട്ടോറിക്ഷകളും ചരക്കു വാഹനങ്ങളും നിറയുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്.