ADVERTISEMENT

കോഴിക്കോട് ∙ ബാലവേലയ്ക്കായി ഇതര സംസ്ഥാനത്തുനിന്നും കുട്ടികളെ കടത്തിക്കൊണ്ടുവന്നെന്ന വിവരത്തെ തുടർന്നു പ്രത്യേക അന്വേഷണ സംഘമായ ഡിസ്ട്രിക്ട് ആന്റി ഹ്യൂമൻ ട്രാഫിക് യൂണിറ്റ് (എഎച്ച്ടിയു) നേതൃത്വത്തിൽ നഗരത്തിൽ പരിശോധന. കാളൂർ റോഡിനു സമീപം മൂര്യാട് വാടക വീടു കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ 3 കുട്ടികളെ കണ്ടെടുത്തു.ഇന്നലെ ഉച്ചയോടെയാണു ജില്ലാ ചൈൽഡ് പ്രൊട്ടക‍്ഷൻ യൂണിറ്റായ ശരണബാല്യം, ജില്ലാ ലേബർ വിഭാഗം, പൊലീസ് ജുവനൈൽ വിങ്, കോർപറേഷൻ ആരോഗ്യ വിഭാഗം എന്നീ സംയുക്ത ഉദ്യോഗസ്ഥ വിഭാഗമായ എഎച്ച്ടിയു തലവനായ ജില്ലാ സി ബ്രാഞ്ച് അസി. കമ്മിഷണർ അനിൽ ശ്രീനിവാസന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. 

കണ്ടെടുത്ത 14, 14, 16 വയസ്സുള്ള 3 ആൺകുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു കൈമാറി.ഒരു മാസം മുൻപ് ഈ കേന്ദ്രത്തിൽ എത്തിച്ച കുട്ടികളെ കടല മിഠായി കമ്പനിയിലാണു ജോലി ചെയ്യിപ്പിച്ചിരുന്നത്. തമിഴ്നാട് സ്വദേശിയായ ബന്ധുവാണ് ഇവിടെ എത്തിച്ചതെന്നു കുട്ടികൾ പറഞ്ഞു. ജോലിയെടുത്താൽ പണം നൽകാറില്ലെന്നും രണ്ടു നേരം കഞ്ഞിമാത്രമാണ് നൽകുന്നതെന്നും പറഞ്ഞു. കുട്ടികളെ എത്തിച്ചവർക്കെതിരെയും ജോലിചെയ്ത സ്ഥാപനത്തിനെതിരെയും കേസെടുക്കുമെന്നു സി ബ്രാഞ്ച് എസിപി അറിയിച്ചു. പിടിയിലായ കുട്ടികളിൽ രണ്ടു പേർ സഹോദരങ്ങളാണ്. 

കുട്ടികളിൽ നിന്നും ലഭിച്ച ഉത്തരങ്ങളിൽ സംശയമുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ വാടക വീടെടുത്ത് ഇത്തരത്തിൽ ഭക്ഷണ – ലഘു പാനീയ നിർമാണ യൂണിറ്റുകൾ, കാറ്ററിങ് യൂണിറ്റുകൾ, നിർമാണ കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. പലതിനും ലൈസൻസോ അംഗീകൃത രേഖകളോ ഇല്ലെന്നാണു സൂചന. ഇന്നു മുതൽ എഎച്ച്ടിയുവിന്റെ നേതൃത്വത്തിൽ ഇത്തരം കേന്ദ്രങ്ങളിൽ പരിശോധന നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com