ആസ്തമയിൽ നിന്നു രക്ഷ നേടാൻ യോഗാസനം ജീവിതചര്യയാക്കി; 76–ാം വയസിലും യോഗ പരിശീലകൻ
Mail This Article
വടകര ∙ ഇന്ന് യോഗാദിനം. സംഗീത പഠനത്തിന് തടസ്സമായ ആസ്തമ രോഗത്തിൽ നിന്നു രക്ഷ നേടാൻ യോഗാസനം ജീവിതചര്യയാക്കിയ കെ.പി.ബാലകൃഷ്ണൻ 76–ാം വയസിലും യോഗ പരിശീലകനായി തുടരുന്നു. 40 വർഷമായി യോഗ പരിശീലന രംഗത്തുള്ള കെ.പി.ബാലകൃഷ്ണൻ വടകര കൂട്ടങ്ങാരത്ത് സ്വന്തമായി വാങ്ങിയ 22 സെന്റ് ഭൂമിയിൽ യോഗ ഭാരതി ട്രസ്റ്റിന്റെ പേരിലുണ്ടാക്കിയ മനോഹര കെട്ടിടത്തിലാണ് പരിശീലനം നൽകുന്നത്.വടകര സിദ്ധസമാജം സ്ഥാപകൻ ശിവാനന്ദപരമഹംസരിൽ നിന്നു പ്രത്യേക പ്രാണായാമത്തിൽ അതിഷ്ഠിതമായ സിദ്ധ വിദ്യ സ്വായത്തമാക്കിയ പിതാവ് പി.പി.എ.പിള്ളയിൽ നിന്നാണ് ബാലകൃഷ്ണൻ യോഗ വിദ്യ പഠിച്ചത്.
സ്കൂൾ – കോളജ് കാലത്ത് തുടർച്ചയായി ലളിതഗാനത്തിന് സമ്മാനം നേടിയിരുന്ന ബാലകൃഷ്ണനെ ബാധിച്ച ആസ്തമ തുടർ പാട്ടിനു തടസ്സമായി. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായ മാത്തൂർ ഹരിഹര അയ്യരുടെ ശിക്ഷണത്തിൽ പാട്ടു പഠിച്ചിരുന്ന ബാലകൃഷ്ണൻ കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ യോഗ അഭ്യസിച്ചു. യോഗയോടുള്ള പ്രേമം വിവിധ സംസ്ഥാനങ്ങളിലെ യോഗ പരിശീലന കേന്ദ്രങ്ങളിലെത്തിച്ചു. ബെംഗളൂരു സർവകലാശാലയോടു ചേർന്നുള്ള യോഗ കേന്ദ്രത്തിൽ ശിക്ഷകനുമായി.
തിരികെ വടകരയിലെത്തിയപ്പോൾ ആദ്യം ഒതയോത്ത് ക്ഷേത്ര ഹാളിൽ യോഗ പരിശീലനം തുടങ്ങി. പിന്നീട് കാരക്കാട് ആത്മവിദ്യാ സംഘം ഹാൾ, ഏറാമല ചെമ്പ്രക്കുന്ന് എന്നിവിടങ്ങളിലും നൽകിയ യോഗ പരിശീലനത്തിനു പുറമെയാണ് കൂട്ടങ്ങാരത്ത് സ്ഥലം വാങ്ങി പ്രധാന പരിശീലന കേന്ദ്രം തുടങ്ങിയത്. യോഗയിലെ ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ബിഎഡ് വിദ്യാർഥികൾക്ക് പഠന വിഷയമായ യോഗയ്ക്ക് വേണ്ടി യോഗ ഭാരതിയിലാണ് വടകര സെന്ററിലെ വിദ്യാർഥികൾ എത്തുന്നത്. ഇതിന് യൂണിവേഴ്സിറ്റിയുടെ സാക്ഷ്യപത്രം ബാലകൃഷ്ണന് ലഭിച്ചിട്ടുണ്ട്. രാവിലെയും വൈകിട്ടുമായി നൂറു കണക്കിന് ആളുകൾക്കാണ് പരിശീലനം. പതിവു ക്ലാസിനു പുറമെ ഹ്രസ്വകാല പരിശീലനവുമുണ്ട്. ഫീസ് നിർബന്ധമില്ല.
ഗുരുദക്ഷിണ എന്ന പേരിൽ ചെറിയ തുക മാത്രം സ്വീകരിക്കുന്നു. വൻ തുക മുടക്കി കെട്ടിടം പണിത് ക്ലാസുകൾ നടത്തുമ്പോൾ പലരും കളിയാക്കിയിട്ടുണ്ട്. പക്ഷെ യോഗയോടുള്ള ഭ്രാന്തല്ല പ്രേമമാണ് ബാലകൃഷ്ണനെ ഈ പ്രായത്തിലും ചുറുചുറുക്കുള്ള യോഗാചാര്യനാക്കി നിലനിർത്തുന്നത്.