സ്കൂൾ ബസ് കുഴിയിൽ താഴ്ന്നു; അപകടം ഒഴിവായി
Mail This Article
നാദാപുരം∙ കണ്ണൂർ ജില്ലയിലെ കടവത്തൂർ വെസ്റ്റ് യുപി സ്കൂളിൽ നിന്ന് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂർ ഭാഗത്തേക്ക് കുട്ടികളെ ഇറക്കാൻ എത്തിയ സ്കൂൾ ബസ് റോഡിൽ പൈപ്പിടാൻ വെട്ടിയ കുഴിയിൽ താഴ്ന്നുവെങ്കിലും അത്യാഹിതം ഒഴിവായി. ജില്ലാ അതിർത്തിയായ മുണ്ടത്തോട് പാലം കടന്ന ഉടനെ ഉമ്മത്തൂർ ഭാഗത്താണ് ബസിന്റെ ടയർ പകുതി ഭാഗം ചെളിയിൽ പൂണ്ടു പോയത്. പരിഭ്രാന്തരായ കുട്ടികളെ സുരക്ഷിതമായി നിന്നിറക്കിയ ശേഷം മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് ബസ് കരയ്ക്കു കയറ്റിയത്. ഇതോടെ, റോഡിൽ ആഴമുള്ള കുഴി രൂപപ്പെട്ടു. ഈ കുഴിയിലാകട്ടെ ചെളി നിറഞ്ഞിട്ടുമുണ്ട്.
പാറക്കടവ് മുതൽ മുണ്ടത്തോട് പാലം വരെയുള്ള റോഡ് പണി പിഡബ്ല്യുഡി കരാർ നൽകിയതാണെങ്കിലും പൈപ്പിടലും കുഴി മൂടലും അടക്കമുള്ള പണി പൂർത്തിയാകാത്തതു കാരണം പണി തുടങ്ങിയിട്ടില്ല. ഉമ്മത്തൂർ ഭാഗത്ത് ചിലയിടങ്ങളിൽ റോഡിന്റെ ഇരു ഭാഗങ്ങളിലും ഇത്തരം കുഴികളുണ്ട്. ഈ കുഴികളിൽ വാഹനങ്ങൾ താഴ്ന്നു അപകടമുണ്ടാകാൻ സാധ്യതയുള്ള കാര്യം 21നു മലയാള മനോരമ വാർത്ത നൽകിയിരുന്നു. സ്കൂൾ ബസുകൾ അടക്കം ഈ റോഡിൽ പല തവണ അപകടത്തിൽ പെട്ടതായി നാട്ടുകാർ പറഞ്ഞു.