ADVERTISEMENT

വടകര ∙ കല്ലേരിയിൽ യുവാവിനെ മർദിച്ച് കാർ കത്തിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കാറിന്റെ ഉടമയുടെ ഭർത്താവായ ഒന്തമ്മൽ ബിജുവിന്റെ പേരിൽ നേരത്തേ ഉണ്ടായിരുന്ന സ്വർണ കടത്ത് ആരോപണങ്ങളുമായി ഈ സംഭവത്തിനും ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നേരത്തേ ഒരു വിവാഹ വീട്ടിലുണ്ടായ അടിപിടിയുടെ വൈരാഗ്യം തീർക്കാൻ ചിലർ നടത്തിയ അക്രമം മാത്രമാണെന്നാണ് ബിജു പൊലീസിൽ മൊഴി നൽകിയത്. എന്നാൽ ഇതു അപ്പാടെ വിശ്വസിക്കാൻ പൊലീസ് തയാറാവാത്തതു കൊണ്ട് ബിജുവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.  പുലർച്ചെ 2 ന് ഒരു സുഹൃത്തിന്റെ ഫോൺ വിളിയെ തുടർന്നാണ് കാറുമായി റോഡിലെത്തിയതെന്ന് ബിജു പറയുന്നു. 

അവിടെ കാത്തു നിന്ന കാറിനടുത്ത് ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു മാറി നിർത്തിയിട്ട ബസിനു സമീപത്തു നിന്ന് മറ്റു രണ്ടു പേർ കൂടി എത്തിയ ശേഷം തന്നെ ആക്രമിക്കുകയായിരുന്നു. കണ്ണിനും നെഞ്ചിനും പരുക്കേറ്റ ബിജു നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. കാർ പാടേ കത്തിപ്പോയി. സമീപത്തുണ്ടായിരുന്ന ഒരു ബൈക്ക് റോഡരികിലെ ഓടയിലേക്ക് തള്ളിയിട്ട നിലയിൽ കാണുന്നുണ്ട്. 

കത്തിയ സ്വിഫ്റ്റ് കാർ മോട്ടർ വാഹന വകുപ്പ് കരിമ്പട്ടികയിൽപ്പെടുത്തിയതാണ്. അമിത വേഗത ഉൾപ്പെടെ പല നിയമ ലംഘനത്തിനും പിഴ അടക്കാത്തതിനെ തുടർന്നാണിത്.  നേരത്തേ നാട്ടിൽ ഫർണിച്ചർ നിർമാണ ജോലി ചെയ്തിരുന്ന ബിജു 15 വർഷത്തോളം വിദേശത്ത് കൺസ്ട്രക്ഷൻ കമ്പനിയിലായിരുന്നു.മൂന്നു വർഷം മുൻപ് നാട്ടിൽ വന്ന ശേഷം തിരിച്ചു പോയിട്ടില്ല.

പ്രതികൾക്കായി അന്വേഷണം തുടങ്ങി

വടകര ∙ പൊൻമേരി ക്ഷേത്രത്തിനു സമീപം കാർ കത്തിച്ച കേസിലെ പ്രതികൾക്കു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. കാറിന്റെ ഉടമ അപർണയുടെ ഭർത്താവും മർദനമേറ്റ ആളുമായ ഒന്തമ്മൽ ബിജുവിന്റെ പരാതി പ്രകാരം ചൊക്ലിയിലെ ഷമ്മാസ്, പെരിങ്ങത്തൂരിലെ സവാദ്, നാദാപുരത്തെ വിശ്വജിത്ത് എന്നിവരാണ് കാർ കത്തിച്ചതെന്ന് പറയുന്നു. ഇവർക്ക് തന്നോട് വ്യക്തി വൈരാഗ്യമുള്ളതു കൊണ്ടാണ് മർദിക്കുകയും കാർ കത്തിക്കുയും ചെയ്തതെന്ന് ബിജു പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് എസ്ഐ: സി.നിജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.ജില്ലാ പൊലീസ് മേധാവി തന്നെ സ്ഥലത്തെത്തി കേസ് അന്വേഷണം നടത്തിയത് ഉൾപ്പെടെ കേസിലെ നടപടികൾ ദുരൂഹത വർധിപ്പിക്കുന്നു. കത്തിച്ച കാർ ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം എസ്പി ഓഫിസ് വളപ്പിലേക്ക് ഉടനെത്തന്നെ നീക്കിയിരുന്നു. കേസിലെ പരാതിക്കാരനായ ബിജുവിനെ വൈകിയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com