അനാസ്ഥയിൽ പൊലിഞ്ഞത് വിദ്യാർഥിയുടെ ജീവൻ
Mail This Article
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ക്യാംപസ് വളപ്പിലെ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റാൻ വൈകുന്നത് അപകടത്തിനു കാരണമാകുന്നു. മെഡിക്കൽ കോളജ് ആശുപത്രി ഒപി വിഭാഗത്തിനു മുൻവശം ട്രാൻസ്ഫോമറിന് അടുത്ത തെങ്ങ് മുറിഞ്ഞു വീണുണ്ടായ അപകടമാണ് ബിരുദ വിദ്യാർഥി അശ്വിൻ തോമസിന്റെ (20) മരണത്തിനു കാരണമായത്.ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് എ 3 ക്വാർട്ടേഴ്സിലെ ഡോ. ജോസ് രാജിന്റെ കാർ ഭാഗികമായി തകർന്നു. കാർ ഷെഡ്ഡിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ ഉൾപ്പെടെയാണ് കാറിനു മുകളിലേക്ക് വീണത്. പല ക്വാർട്ടേഴ്സുകൾക്ക് മുകളിലായി അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ ഉണ്ട്. ക്യാംപസ് വളപ്പിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്നു റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ കലക്ടർക്ക് പരാതി നൽകി.
ദുഃഖം അടക്കാനാകാതെ സഹപാഠികൾ
കോഴിക്കോട്. അശ്വിൻ തോമസിന്റെ മൃതദേഹം ഒരു നോക്കുകണ്ട സഹപാഠികൾ ഉൾപ്പെടെയുള്ളവർ ദുഃഖം അടക്കാനാകാതെ പൊട്ടിക്കരഞ്ഞു.അശ്വിന്റെ മരണ വിവരം അറിഞ്ഞ് ഒട്ടേറെ വിദ്യാർഥികളാണ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്കു മുൻപിൽ എത്തിയത്.പഠനത്തിലെന്ന പോലെ പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപിലായിരുന്നു അശ്വിനെന്നു വിദ്യാർഥികൾ പറഞ്ഞു.