ADVERTISEMENT

എംഡിഎംഎ അടക്കമുള്ള  ലഹരികളോട് ആസക്തിയുള്ളവരെ ചികിത്സിച്ച് പരിചയ സമ്പന്നനായ ഡോ.കെ.രമേഷ്  സംസാരിക്കുന്നു

കോഴിക്കോട്∙ രാസലഹരിയുടെ വഴിയിൽ പെടുന്ന പുതുതലമുറ അറിഞ്ഞോ അറിയാതെയോ മരണത്തിലേക്കുള്ള വാതിൽ സ്വയം തുറക്കുകയാണ്. അതീവ അപകടകരമായ വഴിയാണിത്. എന്നാൽ അവർ ഇതു തിരിച്ചറിയുന്നില്ല. ഉപയോഗിച്ചു തുടങ്ങിയാൽ എല്ലാ തിരിച്ചറിവുകളും നഷ്ടപ്പെടുകയും ചെയ്യും. വളരെ ലളിതമായി കാണാൻ കഴിയുന്നതല്ല എംഡിഎംഎയുടെ ദൂഷ്യഫലങ്ങളെന്ന് മെഡിക്കൽകോളജ് സൈക്യാട്രി വിഭാഗം അസി. പ്രഫസർ ഡോ.കെ.രമേഷ് പറയുന്നു.

15 വർഷത്തിലധികമായി മനഃശാസ്ത്ര രംഗത്തു പ്രവർത്തിക്കുന്ന ഇദ്ദേഹം എംഡിഎംഎ അടക്കമുള്ള വിവിധ ലഹരി ആസക്തിയുള്ളവരെ ചികിത്സിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ലഹരി അടിമകളുടെ ചരിത്രം, ലഹരി ഉപയോഗത്തിൽ വിവിധ കാലഘട്ടങ്ങളിൽ വന്ന മാറ്റങ്ങൾ, എംഡിഎംഎ കൊണ്ടുവന്ന നാശം എന്നിവ അദ്ദേഹം മനോരമയുമായി പങ്കുവയ്ക്കുകയാണ്. 

കോഴിക്കോട്ട് എംഡിഎംഎ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി?

∙എംഡിഎംഎ എന്നത് കുറച്ചുകാലം മുൻപുവരെ കേരളത്തിൽ ലഭ്യമായിരുന്നില്ല. വളരെ അപൂർവമായി മാത്രമാണ് ഇതുപയോഗിച്ച് പ്രശ്നത്തിലായ രോഗികളെ ചികിത്സിക്കാൻ ലഭിച്ചിരുന്നത്. അഞ്ചുവർഷം മുൻപുവരെ ഗോവയിൽ ലഹരി പാർട്ടി കഴിഞ്ഞു വരുന്ന കുറച്ചുപേർ മാത്രമാണ് കോഴിക്കോട്ട് ഇത്തരത്തിൽ എംഡിഎംഎയുടെ പ്രശ്നങ്ങളുമായി ചികിത്സിക്കപ്പെട്ടിരുന്നത്. 

ഈയടുത്തകാലത്താണ് എംഡിഎംഎ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായത്. ഞങ്ങൾ ബിരുദാനന്തരബിരുദം പഠിച്ചിരുന്ന കാലത്ത് അമേരിക്ക പോലുള്ള പാശ്ചാത്യരാജ്യങ്ങളിൽ മാത്രമേ ആംഫിറ്റമിൻ എന്ന മരുന്ന് ലഭ്യമായിരുന്നുള്ളു. ആംഫിറ്റമിനാണ് എംഡിഎംഎയുടെ പ്രധാന ഉള്ളടക്കം. സമീപകാലത്താണ് കേരളത്തിൽ ഇതിന്റെ ലഭ്യത ഇത്രയധികം കൂടിയത്. ഇത് മനോരോഗ വിദഗ്ധരെയും കൂടുതൽ ബുദ്ധിമുട്ടിലാക്കുകയാണ്.

ആദ്യകാലത്ത് ഏതുതരം ലഹരിയായിയുരുന്നു ഇവിടെ വ്യാപകമായിരുന്നത്?

∙ലഹരിചികിത്സയിൽ മുൻകാലങ്ങളിൽ കൂടുതലായി വന്നിരുന്നത് കനാബീസ് (കഞ്ചാവ് ) ഉപയോഗിക്കുന്നവരാണ്. മദ്യാസക്തിയുള്ളർ എല്ലാക്കാലത്തും ചികിത്സതേടി  വന്നിരുന്നു. പുകവലിക്കാരും ചികിത്സ തേടി വരാറുണ്ട്. ഇത് കുറഞ്ഞുകുറഞ്ഞു വരികയായിരുന്നു. എന്നാൽ കനാബീസ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ് ചെയ്തത്. 

പണ്ട് ഒരുകാലത്ത് ഒപ്പിയം, ഒപ്പിയത്തിൽനിന്ന് ഉണ്ടാക്കുന്ന ലഹരിമരുന്നുകൾ, ബ്രൗൺഷുഗർ എന്നിവ ഉപയോഗിക്കുന്നവർ കോഴിക്കോട്ട് കുറേപ്പേരുണ്ടായിരുന്നു. ഒപ്പിയമെന്ന പേരിൽ കറുപ്പുനിറത്തിലുള്ള ഗോട്ടിരൂപത്തിലുള്ള ഗുളിക കോഴിക്കോട്ട് കിട്ടിയിരുന്നു. ബ്രിട്ടീഷുകാരുടെ കാലം തൊട്ട് ഇപ്പോഴും ഇതുപയോഗിക്കുന്നൊരു വിഭാഗം കോഴിക്കോട്ട് തുടരുന്നുമുണ്ട്. 

കടപ്പുറം മേഖലയിലെ ചില കോളനികൾ കേന്ദ്രീകരിച്ചാണ് ഇടക്കാലത്ത് ബ്രൗൺഷുഗർ ഉപയോഗം കാരണം ചികിത്സതേടി അനേകം പേർ വരാൻതുടങ്ങിയത്. സ്ഥിരമായി നാലഞ്ചുപേർ വാർഡിൽ ചികിത്സയ്ക്കുണ്ടാവുമെന്ന സ്ഥിതിയായിരുന്നു. എന്നാൽ പിന്നീട് ഇതു തീരെയില്ലാതായി. ബ്രൗൺഷുഗറിന്റെ ലഭ്യത കുറഞ്ഞതായിരിക്കും കാരണമെന്നാണ് കരുതുന്നത്.

ന്യൂജൻ ലഹരിയിലേക്ക് കോഴിക്കോട്ടുകാർ വഴിമാറിയിട്ട് ഏതാണ്ട് അഞ്ചുവർഷമായിട്ടുണ്ടാവും. ഇതിൽത്തന്നെ എംഡിഎംഎ ഇത്ര വ്യാപകമായത് കഴിഞ്ഞ രണ്ടുമൂന്നു വർഷത്തിനകത്താണ്.

കുട്ടികൾ എങ്ങനെയാണ് എംഡിഎംഎയ്ക്ക് അടിമപ്പെടുന്നത് ?

∙എംഡിഎംഎയിലേക്കുള്ള ആദ്യപടി കനാബീസ് ഉപയോഗിക്കുകയെന്നതാണ്. കനാബീസിന്റെ വിതരണം കഴിഞ്ഞ രണ്ടുമൂന്നു വർഷമായി കൂടിയതായാണ് നമുക്ക് മനസ്സിലാവുന്നത്. ഇതുപയോഗിച്ചാൽ ചുറ്റുമുള്ളവർക്ക് തിരിച്ചറിയാൻ കഴിയില്ലെന്നറിഞ്ഞാണ് ന്യൂജൻ കുട്ടികൾ ഉപയോഗം തുടങ്ങുന്നത്. ഇത്തരം ലഹരി ഉപയോഗിക്കുന്ന കൂട്ടായ്മകളെ പിയർ ഗ്രൂപ്പുകളെന്നാണ് വിളിക്കുക. ഇത്തരം അനേകം പിയർഗ്രൂപ്പുകളുണ്ട്. കനാബീസിന്റെ രണ്ടാംഘട്ടമായാണ് എംഡിഎംഎ ഉപയോഗിക്കുന്നത്. എംഡിഎംഎ മാത്രമായി ഉപയോഗിക്കുന്ന പിയർഗ്രൂപ്പിനെ ഇതുവരെ  കണ്ടിട്ടില്ല. 

മദ്യവും ബ്രൗൺഷുഗറും മാത്രമുപയോഗിക്കുന്ന സംഘങ്ങളുണ്ട്. എന്നാലിപ്പോൾ പതിവായി എംഡിഎംഎ മാത്രം ഉപയോഗിക്കുന്ന പിയർഗ്രൂപ്പുകൾ കൂടിവരികയാണ്. പ്രായം വളരെക്കുറഞ്ഞ കുട്ടികളാണ് എംഡിഎംഎ ഉപയോഗിച്ചുകാണാറുള്ളത്. പഴയ തലമുറയിലെ കുറച്ചുപേരെ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ. കുറച്ചുകാലം മുൻപുവരെ ഗോവ, ഈറോഡ്, മംഗലാപുരം എന്നിവിടങ്ങളിൽ ബിഎസ്‌സി, ബിടെക് പഠനത്തിനൊക്കെ പോയിരുന്ന കുട്ടികൾ ലഹരിക്കടിമപ്പെട്ട് വരുന്നതാണ് മുൻകാലങ്ങളിൽ ചികിത്സിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇവിടെനഗരത്തിലെ വിവിധ സ്കൂളുകളിലടക്കം സാധനം ലഭ്യമാണ് എന്നാണ് ചികിത്സാനുഭവത്തിൽനിന്ന് മനസ്സിലായത്.

എത്രത്തോളം മാരകമായ പ്രശ്നമാണ് എംഡിഎംഎ ശരീരത്തിൽ ഉണ്ടാക്കുന്നത്?

∙എംഡിഎംഎ അടക്കമുള്ള ആംഫിറ്റമിനുകൾ തലച്ചോറിലെ ഡോപമിൻ എന്ന രാസവസ്തുവിന്റെ അളവുകൂട്ടുകയാണ് ചെയ്യുന്നത്. ഡോപമിൻ ഉള്ളതുകൊണ്ടാണ് നമ്മുടെയൊക്കെ ശരീരത്തിൽ സന്തോഷവും സുഖവുമൊക്കെ അനുഭവപ്പെടുന്നത്. ചെറിയതോതിൽ ഡോപമിൻ ഉണ്ടാവുമ്പോഴാണ് ഭക്ഷണവും ലൈംഗികതയുമടക്കമുള്ള സുഖങ്ങൾ ആസ്വാദ്യമാവുന്നത്. എന്നാൽ എംഡിഎംഎ ഒരു നിയന്ത്രണവുമില്ലാതെ തലച്ചോറിൽ നേരിട്ട് ഡോപമിന്റെ അളവ് കൂട്ടുകയാണ് ചെയ്യുന്നത്.

ഡോപമിന്റെ അളവു നിയന്ത്രണമില്ലാതെ കൂടുന്നതാണ് സൈക്കോസിസ് എന്ന രോഗത്തിന്റെ കാരണം. സ്കീസോഫ്രീനിയ അടക്കമുള്ള എല്ലാതരം സൈക്കോസിസിന്റെയും സാധാരണയായ കാരണം ഡോപമിന്റെ അളവുകൂടുന്നതാണ്. ഡോപമിന്റെ അളവു കൂടിയാൽ ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കും. ആരൊക്കെയോ തങ്ങളെ കൊല്ലാൻവരുന്നതായി തോന്നും. 

ഇത്തരം അനുഭവങ്ങളുണ്ടാവുന്ന രോഗികൾ ഇതിന്റെ യാഥാർഥ്യത്തെക്കുറിച്ച് ബോധവാനായിരിക്കുകയുമില്ല. മറ്റു മാനസികപ്രശ്നങ്ങൾ കാരണമല്ലാതെ എംഡിഎംഎ നേരിട്ട് ഡോപമിന്റെ അളവ് കൂട്ടുകയാണ് എന്നതാണ് മാരകമായ പ്രശ്നം. ‘സബ്സ്റ്റൻസ് ഇൻഡ്യൂസ്ഡ് സൈക്കോസിസ്’ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. എംഡിഎംഎ ഉപയോഗിച്ചുകഴിഞ്ഞ് കുറച്ചുനാളു കഴിയുമ്പോഴേക്ക് അക്ഷരാർഥത്തിൽ ഭ്രാന്തായി മാറുന്ന അവസ്ഥയാണ്. ഇത് എംഡിഎംഎയുടെ മാത്രം പ്രത്യേകതയാണ്. കഞ്ചാവ് അടക്കമുള്ള മുൻകാല ലഹരികളിൽ കാണാത്ത പ്രശ്നവുമാണ്. 

എംഡിഎംഎ ഉപയോഗിച്ച് സൈക്കോസിസ് വരുന്നതോടെയാണ് ചികിത്സയ്ക്കായി രോഗികൾ എത്താൻ തുടങ്ങുന്നത്. ഭ്രാന്ത് പിടിച്ചുകഴിഞ്ഞ ശേഷം എംഡിഎംഎ നിർത്തിക്കഴിഞ്ഞാലും രോഗം മാറുന്നില്ല. തിരിച്ചറിവു നഷ്ടമാവും. കനാബീസ് ഉപയോഗിക്കുന്ന  പലരും എംഡിഎംഎ ഉപയോഗിക്കാൻ താൽപര്യമില്ലാത്തവരാണ്. വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുന്നതാണ് എംഡിഎംഎ എന്നതിനാലാണിത്. സ്വയം നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥ തിരിച്ചറിഞ്ഞ് ചിലർ ഒറ്റത്തവണ ഉപയോഗത്തിനുശേഷം നിർത്തുന്നുമുണ്ട്. പക്ഷേ  തീവ്രമായ ലഹരിഅനുഭവം ആഗ്രഹിക്കുന്നവരാണ് എംഡിഎംഎ സ്ഥിരമായി ഉപയോഗിക്കാൻ പോവുന്നത്. 

എംഡിഎംഎ അമിതമായി മാറുന്നതെങ്ങനെയാണ്?

∙എംഡിഎംഎ ആദ്യം ഉപയോഗിക്കുമ്പോൾ തലച്ചോറിൽ ഡോപമിൻ ഉൽപാദിപ്പിക്കപ്പെടുകയും കിക്ക് ലഭിക്കുകയും ചെയ്യുന്നു. പിന്നീട് എംഡിഎംഎയുടെ അളവ് അതേരീതിയിൽ തുടർന്നാൽ കിക്ക് ലഭിക്കാതാവും. ഡോപമിന്റെ ഉൽപാദനത്തിന് കൂടുതൽ രാസവസ്തു വേണ്ടിവരും. ഇതോടെ ദിവസേന എംഡിഎംഎ ഉപയോഗിക്കാൻ തുടങ്ങും. അളവ് കൂട്ടിക്കൊണ്ടിരുന്നാൽമാത്രമേ ആദ്യത്തെ സുഖം ലഭിക്കൂ. 

ടോളറൻസ് എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. എംഡിഎംഎ ഉപയോഗം നിർത്തിക്കഴിഞ്ഞാൽ മറ്റൊന്നിനും സുഖം നൽകാൻ കഴിയാത്ത അവസ്ഥ വരും. ഈ സുഖത്തിനായി ജീവിതത്തിലെ മറ്റെല്ലാ സുഖങ്ങളും അവർ  ഒഴിവാക്കും. കുടുംബം, ജോലി, പഠനം തുടങ്ങിയവയെല്ലാം ഒഴിവാക്കി എംഡിഎംഎയ്ക്കു ചുറ്റുംമാത്രമായി മനസ്സു കറങ്ങാൻ തുടങ്ങും. കിട്ടാതാവുമ്പോഴക്ക് ഭയങ്കരമായ ബുദ്ധിമുട്ടുവരാൻ തുടങ്ങും. 

ഇതിനെ ക്രാവിങ് എന്നാണ് വിളിക്കുക. അടുത്തിടെ മാനസികാരോഗ്യകേന്ദ്രത്തിൽ ഒരു രോഗി ചാടിപ്പോവാനുള്ള കാരണം ശക്തമായ ക്രാവിങ്ങാണ്.  ഒപ്പിയവും ബ്രൗൺഷുഗറും ഉപയോഗം നിർത്തിയാൽ ശരീരം വിയർത്തൊലിക്കൽ, മൂക്കൊലിപ്പും  കണ്ണൊലിപ്പും ശരീരവേദനയുമൊക്കെയാണ് പിൻമാറ്റ ലക്ഷ്ണങ്ങളായി വരിക. എംഡിഎംഎ കിട്ടാതായലുള്ള പിൻമാറ്റ ലക്ഷ്ണങ്ങൾ ഉറക്കമില്ലായ്മയും ശക്തമായ ദേഷ്യവുമൊക്കെയാണ്. ഇതിൽനിന്നൊരു മോചനത്തിന് ഏറെ വിലകൊടുക്കേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com