ദുരവസ്ഥയിൽ അങ്കണവാടി; അടിസ്ഥാന സൗകര്യങ്ങളില്ലാതെ നിരപ്പംകുന്ന് അങ്കണവാടി
Mail This Article
പേരാമ്പ്ര ∙ ചെറുവണ്ണൂർ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ നിരപ്പംകുന്നിൽ പ്രവർത്തിക്കുന്ന അങ്കണവാടിയുടെ അവസ്ഥ ദയനീയം. പഞ്ചായത്തിലെ മറ്റ് അങ്കണവാടികൾ സ്മാർട്ടായി മാറിയിട്ടും ഇതിനെ മാത്രം അവഗണിക്കുന്ന അവസ്ഥയാണ്. ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണിട്ട് വർഷങ്ങളായിട്ടും ഇതുവരെ പുനർ നിർമിക്കാൻ കഴിഞ്ഞിട്ടില്ല. പതിനെട്ടോളം കുട്ടികളാണ് ഇവിടെ എത്തുന്നത്. ഇവരുടെ ജീവന് പോലും ഭീഷണിയാണ് കെട്ടിടത്തിന്റെ അവസ്ഥ. ചുറ്റുമതിൽ ഒരു ഭാഗം ഏത് സമയത്തും വീഴാവുന്ന അവസ്ഥയിലാണ്. മൂന്നു ഭാഗം കുറ്റിക്കാടുകൾ നിറഞ്ഞ അങ്കണവാടി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിട്ടുണ്ട്. കുട്ടികളെ അങ്കണവാടിയിലേക്ക് അയയ്ക്കുന്നത് ഭയത്തോടെയാണെന്നു രക്ഷിതാക്കൾ പറയുന്നു.
കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ വസ്തുക്കൾ ഒന്നും തന്നെ ഇവിടെയില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യം പറയുകയും വേണ്ട. പലതവണ പരാതി നൽകിയെങ്കിലും ഗുണമുണ്ടായില്ല. അങ്കണവാടിയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികാരികൾ തയാറാകണമെന്ന് എം.സത്യൻ ഗ്രന്ഥാലയം ആൻഡ് വായനശാല ഭരണസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ദിനേശൻ അധ്യക്ഷത വഹിച്ചു.