കാട്ടാന ഭീതിയിൽ കുടുംബങ്ങൾ; ലക്ഷങ്ങളുടെ വിള നഷ്ടം
Mail This Article
നാദാപുരം ∙ സൗരോർജ വേലി കൊണ്ടും പ്രയോജനമില്ല, ആനക്കൂട്ടം ജനവാസ മേഖലയിൽ വിഹരിക്കുന്നു. 3 പതിറ്റാണ്ടിലേറെയായി വിലങ്ങാട്ടെ വായാട്ട് താമസിക്കുന്ന ചൂരപ്പൊയ്കയിൽ വിൽസന്റെയും ഇഞ്ചിക്കൽ സാജുവിന്റെയും വീട്ടുകാർക്ക് എപ്പോഴാണ് കാട്ടാനകൾ എത്തുകയെന്ന ഭയമാണുള്ളത്. മുൻപ് ആനകൾ കൃഷിയിടത്തിൽ വന്നു ആവശ്യമായതെല്ലാം ഭക്ഷിച്ച് ബാക്കി നശിപ്പിച്ചു തിരിച്ചു പോവുകയായിരുന്നു പതിവെങ്കിൽ ഇപ്പോൾ ആനക്കൂട്ടം വീടിനു സമീപം എത്തുന്നതിന്റെ ഭീതിയിലാണ് കുടുംബങ്ങൾ.
കഴിഞ്ഞ ദിവസം പെരുമഴയ്ക്കിടെ എത്തിയ ആനകൾ ലക്ഷങ്ങളുടെ വിളകളാണ് വായാട് മാത്രം നശിപ്പിച്ചത്. മലയങ്ങാട്, അഭയഗിരി, ആയോട്, കണ്ടിവാതുക്കൽ എന്നീ വനമേഖലയിലൊക്കെ ആനക്കൂട്ടം എത്തുന്നത് പതിവായി. വനം അധികൃതരോട് പരാതിപ്പെട്ടാൽ എല്ലാം ശരിയാക്കാമെന്ന മറുപടി കേട്ടു മടുത്തപ്പോൾ കഴിഞ്ഞ ദിവസം വിവിധ പള്ളികളിലെ വികാരിമാർ ചേർന്ന് വനം മന്ത്രിയെ കണ്ട് പരാതിപ്പെട്ടിരുന്നു.
മുൻ കാലങ്ങളെ അപേക്ഷിച്ച് കണ്ണവം വനത്തിലും പേര്യ വനത്തിലും കാട്ടാനകളുടെ എണ്ണം പെരുകിയെന്നാണ് കർഷകർ പറയുന്നത്. കാട്ടിൽ ആവശ്യത്തിനു ഭക്ഷ്യവസ്തുക്കൾ കിട്ടാതായതോടെയാണ് കാട്ടാനകൾ ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നത്.