ഏതു പാതിരാത്രിയിലും ഫോൺ എടുക്കും, സൗമ്യസാമീപ്യം: എസ്ഐ വി.എസ്.സനൂജ് പൊലീസിലെ ജനകീയ മുഖം
Mail This Article
താമരശ്ശേരി ∙ പൊലീസ് സേനയിലെ സൗമ്യസാമീപ്യവും നിയമപാലന രംഗത്തെ ജനകീയ മുഖവുമായിരുന്നു ഇന്നലെ അന്തരിച്ച എസ്ഐ വി.എസ്.സനൂജ്. സ്റ്റേഷനിൽ സനൂജിനു മുൻപിൽ പരാതിയുമായി ചെല്ലുന്നവരിലധികവും പരിഭവമില്ലാതെയാണു മടങ്ങിയിരുന്നത്. ഏതു പാതിരാത്രി വിളിച്ചാലും ഫോൺ എടുത്തിരുന്നു. അതിനു കഴിയാത്ത സാഹചര്യത്തിൽ പിന്നീടു തിരിച്ചു വിളിക്കും. കൃത്യനിർവഹണത്തിൽ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചിരുന്ന സനൂജ് ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും അർഹിക്കുന്ന ആദരം നൽകി.
ജനങ്ങളുമായി ഏറെ സൗഹൃദം പുലർത്തി.ഇന്നലെ രാവിലെ സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ സഹപ്രവർത്തകനോടൊപ്പം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തി.
ശാരീരിക അസ്വസ്ഥത കൂടിയതിനെ തുടർന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്നു വീട്ടിലും പൊതുദർശനത്തിനെത്തിച്ച മൃതദേഹത്തിൽ ജനപ്രതിനിധികൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു. രാത്രി ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.