ഇർഷാദിന്റെ മരണം: ഒരു പ്രതിക്കെതിരെ കൂടി റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കും
Mail This Article
പേരാമ്പ്ര ∙ പന്തിരിക്കരയിൽ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ യുവാവ് മരിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കൂടി റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ പൊലീസ് ശ്രമം തുടങ്ങി. കുന്നമംഗലം സ്വദേശി ഉനൈസിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി പേരാമ്പ്ര മജിസ്ട്രേട്ട് കോടതിയിൽ നിന്നു ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
കേസിലെ ഒന്നും രണ്ടും പ്രതികളായ മുഹമ്മദ് സ്വാലിഹിനും സഹോദരൻ ഷംനാദിനുമെതിരെ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഇവർക്കൊപ്പം വിദേശത്തു നിന്ന് ഗൂഢാലോചന നടത്തിയത് ഉനൈസ് ആണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇർഷാദിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ അന്വേഷണ പുരോഗതി വിലയിരുത്താൻ കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ.നായരുടെ നേതൃത്വത്തിൽ വടകര റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് യോഗം ചേർന്നു.
ഇർഷാദിന്റെ ആന്തരികാവയവ പരിശോധനാഫലം ലഭിച്ചാൽ മരണം സംബന്ധിച്ചു കൂടുതൽ വ്യക്തത ലഭിക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. അതേസമയം, സംഭവത്തിൽ സ്വർണക്കടത്ത് സംഘങ്ങളുടെ പാർട്ടി ബന്ധം മറനീക്കി പുറത്തു വരുന്നതോടെ പൊലീസ് അന്വേഷണം മന്ദഗതിയിലാവുകയാണെന്ന് ആക്ഷേപമുണ്ട്. ഗൾഫിൽ നിന്നു കടത്തിയ സ്വർണം ഇർഷാദിൽ നിന്നു വാങ്ങിയ പാനൂരിലെ സ്വർണക്കട ഉടമകൾക്ക് കണ്ണൂരിലെ രാഷ്ട്രീയപാർട്ടി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.
ഈ കട ഉടമയുടെ വീട്ടിലെ വിവാഹത്തിനു കാവലിനു പൊലീസിനെ വിട്ടു കൊടുത്ത നടപടി വിവാദമായിരുന്നു. എന്നാൽ അതു സംബന്ധിച്ച അന്വേഷണം മുന്നോട്ടു പോയിട്ടില്ല. കണ്ണൂർ പാനൂർ മേഖലയിലെ സ്വർണക്കടത്ത് ലോബിയുടെ സ്വാധീനവും രാഷ്ട്രീയ ഇടപെടലും ഇതിന്റെ പിന്നിലുണ്ടെന്ന് ആക്ഷേപമുയരുന്നുണ്ട്. പിടിയിലായ പ്രതികളെ മാത്രം ഉൾപ്പെടുത്തി കേസ് അവസാനിപ്പിക്കാനും മുഖ്യ പ്രതികളെ രക്ഷപ്പെടുത്താനും ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.