ADVERTISEMENT

ചാത്തമംഗലം∙ വിദ്യാർഥികളെ ബസിൽ കയറ്റാത്തതു ചോദ്യം ചെയ്ത് ബസുകൾ തടഞ്ഞു പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ സ്വകാര്യ ബസ് ഡ്രൈവർ ബസ് ഓടിച്ചുകയറ്റാൻ ശ്രമിച്ചതായി പരാതി. പ്രതിഷേധ സൂചകമായി കൊടിയും പിടിച്ച് റോഡിൽ നിന്ന പ്രവർത്തകർ ഓടിമാറിയതുകൊണ്ട് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒൻപതോടെ മലയമ്മ ജംക്‌ഷനിലാണ് സംഭവം. യാത്രാക്ലേശം രൂക്ഷമായ മലയമ്മ ഭാഗത്തു നിന്നും വിദ്യാർഥികൾ അടക്കമുള്ളവരെ ബസുകളിൽ കയറ്റാത്തതു ദിവസങ്ങളായി രക്ഷിതാക്കളുടെ പരാതിക്കിടയാക്കിയിരുന്നു. 

ഇന്നലെ രാവിലെ മുതൽ വിദ്യാർഥികളെ ബസിൽ കയറ്റണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസ് തടഞ്ഞു പ്രതിഷേധിച്ചിരുന്നു. 

ആദ്യം വന്ന ബസ് തടഞ്ഞു ജീവനക്കാരോട് കാര്യങ്ങൾ വിശദീകരിച്ച ശേഷം വിദ്യാർഥികളെ കയറ്റിവിട്ടു. പിന്നീട് തിരുവമ്പാടി ഭാഗത്തു നിന്നു വന്ന സ്വകാര്യ ബസ് തടയാൻ പ്രവർത്തകർ കൊടി വീശി റോഡിലേക്ക് കയറി നിന്നപ്പോഴാണ് പ്രവർത്തകർക്ക് നേരെ ബസ് ഓടിച്ചുകയറ്റാൻ ശ്രമം ഉണ്ടായത്. തുടർന്ന് നാട്ടുകാരും രക്ഷിതാക്കളും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായി.ഇടതുവശം ചേർന്നു വന്ന ബസ് പ്രതിഷേധക്കാർക്കു നേരെ റോഡിന്റെ വലതു വശത്തേക്ക് വെട്ടിച്ചാണു നിർത്തിയത്. കൂടി നിന്ന പ്രവർത്തകരും നാട്ടുകാരും ഓടി രക്ഷപ്പെടുകയായിരുന്നു. 

കുന്നമംഗലം പൊലീസ് സ്ഥലത്ത് എത്തി സംഘർഷാവസ്ഥ നിയന്ത്രണ വിധേയമാക്കി. അതേ സമയം റോഡിലേക്ക് സമരക്കാർ പെട്ടെന്നു കയറിനിന്നതുമൂലം ബ്രേക്ക് ചെയ്ത ബസ് സമരക്കാരുടെ ഇടയിലേക്ക് എത്താതെ വെട്ടിച്ചു മാറ്റുകയായിരുന്നു എ ന്നാണ് ജീവനക്കാർ പറയുന്നത്. ഡ്രൈവർക്ക് എതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുന്നമംഗലം പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ വിഡിയോ അടക്കം പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് പറഞ്ഞത്. യൂത്ത് കോൺഗ്രസ് സമരത്തിന് കെ.അബ്ദുൽ ഹമീദ്, പി.ജലീൽ, കെ.അഭിനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com