നീന്താനും സമുദ്ര സംരക്ഷണത്തിനും പെൺകുട്ടികൾക്ക് പരിശീലനം
Mail This Article
ബേപ്പൂർ ∙ തീരദേശ മേഖലയിലെ പെൺകുട്ടികൾക്കായി ചെന്നൈ യുഎസ് കോൺസുലേറ്റ് ജനറലിന്റെ സഹകരണത്തോടെ യുണൈറ്റഡ് വേ ഓഫ് ചെന്നൈയും ജെല്ലി ഫിഷ് വാട്ടർ സ്പോർട്സ് ക്ലബ്ബും ചേർന്നു നീന്തൽ–സമുദ്ര സംരക്ഷണ പരിശീലനം നൽകി. അമേരിക്കൻ നീന്തൽ പരിശീലകരായ ജൂലിയ ഹാബോവ്, നോറ ഡെലെസ്കി എന്നിവർ കുട്ടികൾക്കു കടലിൽ നീന്താനുള്ള പരിശീലനവും തീരദേശ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുന്നതു സംബന്ധിച്ച അറിവുകൾ പങ്കുവയ്ക്കുകയും ചെയ്തു.കാഴ്ച പരിമിതിയുള്ളവരെ നീന്തൽ പഠിപ്പിക്കുന്നതിൽ വൈദഗ്ധ്യമുള്ള ലോകത്തിലെ ചുരുക്കം ചില പരിശീലകരിൽ ഒരാളാണ് സാൻഫ്രാൻസിസ്കോയിൽ നിന്നെത്തിയ ജൂലിയ ഹാബോവ്.
അരിസോണ സ്വദേശിയായ നോറ ഡെലെസ്കി അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നീന്തൽ, ഡൈവിങ് ടീമുകളുടെ ക്യാപ്റ്റനായിരുന്നു. ജില്ലയിലെ തിരഞ്ഞെടുത്ത 25 പേരെയാണ് ‘റൈഡിങ് ദ് വേവ്സ്’ എന്ന പേരിൽ ഗോതീശ്വരത്തു കടലിൽ നീന്താൻ പരിശീലിപ്പിച്ചത്. നീന്തൽ, സർഫിങ് തുടങ്ങിയ ജല കായിക വിനോദങ്ങൾ വഴി പെൺകുട്ടികളുടെ ആത്മവിശ്വാസവും സമുദ്ര പരിസ്ഥിതിയെ കുറിച്ചുള്ള ധാരണയും വർധിപ്പിക്കുക ലക്ഷ്യമിട്ടാണ് വേറിട്ട പരിശീലനം നടത്തിയത്.
സമാപന സമ്മേളനത്തിൽ പോർട്ട് ഓഫിസർ കെ.അശ്വനി പ്രതാപും കോസ്റ്റ് ഗാർഡ് ഡപ്യൂട്ടി കമൻഡാന്റ് എ.സുജിത്തും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. യുഎസ് കോൺസുലേറ്റ് ജനറൽ ഇൻഫർമേഷൻ ഓഫിസർ കോറി ബിക്കൽ, പബ്ലിക് എൻഗേജ്മെന്റ് സ്പെഷലിസ്റ്റ് ഗോകുല കൃഷ്ണൻ, യുണൈറ്റഡ് വേ ഓഫ് ചെന്നൈ എക്സിക്യൂട്ടീവ് ഡയറക്ടർ മീനാക്ഷി രമേഷ്, സീനിയർ പ്രോഗ്രാം മാനേജർ ആർ.ജഗന്നാഥൻ, ജെല്ലി ഫിഷ് വാട്ടർ സ്പോർട്സ് എംഡി റിൻസി ഇഖ്ബാൽ, ഫൈറ്റ് ഫോർ ലൈഫ് ചെയർമാൻ ശ്രീജിത്ത് കുമാർ അരങ്ങേടത്ത് എന്നിവർ പ്രസംഗിച്ചു.