ചത്ത കോഴിയെ വിറ്റ കോഴിക്കട പൂട്ടിച്ചു; കടയിൽ സൂക്ഷിച്ച 1400 ചത്ത കോഴികളെ എടുത്തു മാറ്റി
Mail This Article
എരഞ്ഞിക്കൽ∙ ചത്ത കോഴികളെ സൂക്ഷിച്ച കോഴിക്കട കോർപറേഷൻ ആരോഗ്യ വിഭാഗം പൂട്ടിച്ചു. കടയിൽ സൂക്ഷിച്ച 1400 ചത്ത കോഴികളെ കോർപറേഷന്റെ മാലിന്യ ഏജൻസി എടുത്തു മാറ്റി. കടയിൽ നേരത്തെയുണ്ടായിരുന്ന അവശേഷിക്കുന്ന ജീവനുള്ള കോഴികളെയും മാറ്റി. എരഞ്ഞിക്കൽ ബൈപാസിലെ എംകെബി മാർക്കറ്റാണ് അടപ്പിച്ചത്.
കടയുടമയായ സി.പി.റഷീദിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു ഹെൽത്ത് ഇൻസ്പെക്ടർ കെ. സലിൽ പറഞ്ഞു. കടയുടെ ലൈസൻസ് റദ്ദാക്കുമെന്നും അറിയിച്ചു. ഇന്നു കടയും പരിസരവും അണു നശീകരണം നടത്തി ആരോഗ്യ വിഭാഗം വീണ്ടും പരിശോധിക്കും. ബുധനാഴ്ച അതിരാവിലെ മുതൽ പരിസരത്ത് ദുർഗന്ധം രൂക്ഷമായതോടെയാണ് ഗോഡൗണിൽ സൂക്ഷിച്ചത് മുഴുവനും ചത്ത കോഴികളെയാണെന്ന കാര്യം ശ്രദ്ധയിൽ പെട്ടതെന്ന് അയൽക്കാരനായ ഹരിദാസ് പറഞ്ഞു.
തൂവൽ മാറ്റാത്ത ചത്ത കോഴികളെ കടയിലെ ഫ്രീസറിലും സൂക്ഷിച്ചിരുന്നു. പുലർച്ചെ ലോറിയിൽ കൊണ്ടുവന്നിറക്കിയതു ചത്ത കോഴികളെയാണെന്നു നാട്ടുകാർ ആരോപിച്ചു. പരാതിയെത്തുടർന്നു കോർപറേഷൻ കൗൺസിലർ ഇ.പി. സഫീന, എലത്തൂർ പൊലീസ്, കോർപറേഷൻ ആരോഗ്യ വിഭാഗം എന്നിവർ സ്ഥലത്തെത്തി.