വേദിക്കു മുകളിൽ വലിച്ചുകെട്ടിയത് തുണിപ്പന്തൽ; നനഞ്ഞുകുളിച്ചു കാണികളും മത്സരാർഥികളും
Mail This Article
വടകര∙ ജില്ലാ കലോത്സവത്തിന്റെ ഒന്നാംവേദിക്കു മുകളിൽ വലിച്ചുകെട്ടിയത് തുണിപ്പന്തൽ. വൈകിട്ട് പെയ്ത പെരുമഴയിൽ കാണികളും മത്സരാർഥികളും നനഞ്ഞുകുളിച്ചു. പ്രധാനവേദിയായ സെന്റ് ആന്റണീസ് ഗേൾസ് എച്ച്എസ്എസ് ഗ്രൗണ്ടിലുള്ള ഒന്നാംവേദിയിൽ തിരുവാതിരക്കളി മത്സരം നടക്കുമ്പോഴാണ് മൂന്നരയോടെ മഴ പെയ്തുതുടങ്ങിയത്. ഇവിടെ പന്തൽ കെട്ടാനുപയോഗിച്ചത് തുണിയാണ്. കഴിഞ്ഞ ദിവസവും വൈകിട്ട് നല്ല മഴ പെയ്തിരുന്നുവെങ്കിലും ഇതു കണക്കിലെടുക്കാതെയാണ് തുണിപ്പന്തൽ കെട്ടിയത്.
മഴ ശക്തി പ്രാപിച്ചതോടെ പന്തലിനുള്ളിൽ മഴ തുണിയിലൂടെ ചോർന്നു പെയ്യാൻ തുടങ്ങി. ഇതോടെ കാണികൾ നനയാത്ത ഭാഗം നോക്കി മാറിയിരുന്നു. കസേരകളിൽ വെള്ളം നിറഞ്ഞു. നിലം ചളിക്കുളമായി. സദസ്സിൽ മേക്കപ്പിട്ട് കാത്തിരിക്കുന്ന വിദ്യാർഥികൾ കുടയൊപ്പിച്ച് ചൂടിയാണ് ഇരുന്നത്. വിധികർത്താക്കൾ ഇരിക്കുന്ന ഭാഗത്തുമാത്രം ടാർപോളീൻ ഷീറ്റ് വലിച്ചുകെട്ടി. വിധികർത്താക്കളും സ്റ്റേജിലെ മത്സരാർഥികളും മാത്രം മഴനനായാതെ സൂക്ഷിച്ച് മത്സരം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു.