തോട്ടുമുക്കം കോനൂർകണ്ടിയിൽ കാട്ടാനക്കലി; കൃഷി നശിപ്പിച്ചു, 2 വാഹനം തകർത്തു
Mail This Article
തിരുവമ്പാടി ∙ തോട്ടുമുക്കം കോനൂർകണ്ടിയിൽ ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു, ഓട്ടോറിക്ഷ തകർത്തു, വനപാലകരെ ആക്രമിച്ചു. ഇന്നലെ പുലർച്ചെയിറങ്ങിയ 2 കാട്ടാനകളാണു പ്രദേശവാസികളെ ഭീതിയിലാക്കിയത്. കോനൂർകണ്ടി ദേവാലയത്തിനു സമീപം നിർത്തിയിട്ട ഓട്ടോറിക്ഷ തകർത്തു. നാട്ടുകാരെത്തി ബഹളം ഉണ്ടാക്കിയപ്പോൾ പീടികപ്പാറ ഭാഗത്തേക്കു പോയ കാട്ടാനകൾ അതുവഴി കോഴികളെ കയറ്റി വന്ന പിക്കപ് വാൻ ആക്രമിച്ചു.
ഇതിനിടെ, സ്ഥലത്തെത്തിയ നിലമ്പൂർ കൊടുമ്പുഴ ഫോറസ്റ്റ് സെക്ഷനു കീഴിലെ വനപാലകർക്കു നേരെ കാട്ടാനകൾ തിരിഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ച ഡപ്യൂട്ടി റേഞ്ചർ മനോജ് കുമാറിനു വീണു പരുക്കേറ്റു.താമരശ്ശേരി ഫോറസ്റ്റ് റേഞ്ചർ എം.കെ.രാജീവ് കുമാറിന്റെ നേതൃത്വത്തിൽ ആർആർടി സംഘവും നിലമ്പൂർ ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലെ ആർആർടി സംഘവും കോഴിക്കോട് ഡിവിഷൻ ഫ്ലയിങ് സ്ക്വാഡും പീടികപ്പാറ ഫോറസ്റ്റ് ഡിവിഷൻ വനപാലകരും സ്ഥലത്തെത്തി. ഇന്നലെ ഉച്ചയ്ക്കുശേഷം കാട്ടാനകളെ ഉൾവനത്തിലേക്കു വനപാലകർ കയറ്റി വിട്ടു.
വീടുകളുടെ സമീപത്തുകൂടി രാത്രി കാട്ടാനകൾ പോകുന്ന ദൃശ്യം സിസിടിവിയിൽ പറഞ്ഞിട്ടുണ്ട്.ഒരു വർഷം മുൻപാണ് ഈ ഭാഗത്തു കാട്ടാന കർഷകനെ ചവിട്ടിക്കൊന്നത്. കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതും വീട് തകർക്കുന്നതും ആളുകളെ ആക്രമിക്കുന്നതും പതിവാണെങ്കിലും സുരക്ഷാ മുൻകരുതൽ ഇവിടെയില്ല. പ്രതിഷേധം ഉയർന്നപ്പോൾ ഒരു വർഷത്തിനകം സൗരോർജ വേലിയും മറ്റ് സുരക്ഷാ മാർഗങ്ങളും ഉണ്ടാക്കുമെന്ന് ഉറപ്പു നൽകിയെങ്കിലും ഒന്നും പ്രായോഗികമായിട്ടില്ല.