എച്ച്ഐവി ബാധിതരോട് പോസിറ്റീവാകാം

Mail This Article
കോഴിക്കോട് ∙ എച്ച്‌ഐവി പരിശോധനയും കൗൺസലിങ്ങും സൗജന്യമായി ലഭ്യമാക്കുന്നതിനു വിപുല സൗകര്യങ്ങൾ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ. ആരോഗ്യ വകുപ്പിന്റെയും ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റിന്റെയും നേതൃത്വത്തിൽ ‘ഒന്നായി തുല്യരായി തടുത്തു നിർത്താം’ എന്ന പേരിൽ സംഘടിപ്പിച്ച എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എച്ച്‌ഐവി പോസിറ്റീവായാലും സൗജന്യ ചികിത്സ എആർടി (ഉഷസ്) കേന്ദ്രങ്ങളിൽ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
അഡീഷനൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.പി.ദിനേഷ് കുമാർ അധ്യക്ഷത വഹിച്ചു. സിനിമാ താരം അഞ്ജലി അമീർ മുഖ്യാതിഥിയായിരുന്നു. ഡിഡിസി എം.എസ്.മാധവിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. നവകേരളം കർമപദ്ധതി നോഡൽ ഓഫിസർ ഡോ. സി.കെ.ഷാജി എയ്ഡ്‌സ് ദിനാചരണ സന്ദേശം നൽകി. ഐഎംഎ പ്രസിഡന്റ് ഡോ.വേണുഗോപാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എച്ച്ഐവി എയ്ഡ്‌സും സമൂഹവും എന്ന വിഷയത്തിൽ ജില്ലാ ടിബി ആൻഡ് എയ്ഡ്‌സ് നിയന്ത്രണ ഓഫിസർ ഡോ.ടി.സി. അനുരാധ വിഷയം അവതരിപ്പിച്ചു.
എയ്ഡ്‌സ് ദിനാചരണ ഭാഗമായി എരഞ്ഞിപ്പാലം മുതൽ സിവിൽ സ്റ്റേഷൻ വരെ നടത്തിയ ബോധവൽക്കരണ റാലി നർകോട്ടിക് സെൽ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പ്രകാശൻ പടന്നയിൽ ഫ്ലാഗ് ഓഫ് ചെയ്തു. എൻഎസ്എസ്, എസ്പിസി, എൻസിസി, എൻവൈകെ വൊളന്റിയർമാർ, ആശാ വർക്കർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, സ്‌കൂൾ കൗൺസലർമാർ, അതിഥിത്തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. രാജീവ് മേമുണ്ടയുടെ മാജിക് ഷോയോടെ ഒരു മാസത്തെ എച്ച്ഐവി ബോധവൽക്കരണ ഫോക് ക്യാംപയ്നിനും തുടക്കം കുറിച്ചു.