ട്രെയിനിൽ വെള്ളം മുടങ്ങി; യാത്രക്കാരന് 10000 രൂപ നഷ്ടപരിഹാരം
Mail This Article
വടകര ∙ ട്രെയിൻ യാത്രയിൽ കംപാർട്ട്മെന്റിൽ വെള്ളം ലഭ്യമാക്കാത്തതിന് യാത്രക്കാരന് റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിച്ചു. മുംബൈ പനവേലിൽനിന്നു വടകരയിലേക്ക് നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്ത പത്രപ്രവർത്തകൻ കൃഷ്ണൻ ചേലേമ്പ്രയ്ക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2015 ഡിസംബർ 13ന് ആണ് കൃഷ്ണൻ ചേലേമ്പ്രയും ഭാര്യയും യാത്ര ചെയ്തത്. കംപാർട്ട്മെന്റിൽ വെള്ളം ഉണ്ടായിരുന്നില്ല.
ട്രെയിനിൽ യാത്രക്കാരായ ശബരിമല തീർഥാടകർ ഉൾപ്പെടെ കുപ്പിവെള്ളം വാങ്ങിയാണ് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റിയത്. ഡിസംബർ 4 ന് മംഗള എക്സ്പ്രസിൽ പനവേലിലേക്കുള്ള യാത്രയിൽ ട്രെയിനിന്റെ ശുചിമുറിയുടെ ജനൽ തകർന്ന നിലയിലും പൈപ്പ് കണക്‌ഷൻ വേർപെട്ട നിലയിലുമായിരുന്നു. ഇരു ട്രെയിനുകളും യാത്ര ആരംഭിക്കുന്നതിന് മുൻപ് വെള്ളം സംഭരിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിരുന്നുവെന്ന റെയിൽവേയുടെ വാദം തള്ളിയാണ് പി.സി.പൗലോച്ചൻ പ്രസിഡന്റും എസ്.പ്രിയ, വി.ബാലകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ തർക്കപരിഹാര ഫോറം നഷ്ടപരിഹാരം വിധിച്ചത്.