ദേഹത്ത് പെട്രോൾ ഒഴിച്ച് പൊലീസ് സ്റ്റേഷൻ വളപ്പിൽ യുവാവിന്റെ ആത്മഹത്യാശ്രമം
Mail This Article
ഫറോക്ക് ∙ കുടുംബവഴക്കിനെത്തുടർന്നു പൊലീസ് സ്റ്റേഷൻ വളപ്പിൽ ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ പൊലീസും അഗ്നിരക്ഷാസേനയും ചേർന്നു കീഴ്പ്പെടുത്തി. ചെറുവണ്ണൂർ കുണ്ടായിത്തോട് നാത്തുനിപ്പാടം മദുക്കൽ വീട്ടിൽ യൂനുസ് (40) ആണു വൈകിട്ട് 4 മണിയോടെ സ്റ്റേഷൻ മുറ്റത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചത്.
ദേഹത്ത് പെട്രോൾ ഒഴിച്ചു ലൈറ്ററുമായി എത്തിയ യൂനുസ് സ്റ്റേഷൻ വളപ്പിൽ കയറി ‘എനിക്കു നീതി വേണം’ എന്നു പറഞ്ഞാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. കയ്യിൽ പെട്രോൾ നിറച്ച കുപ്പിയുമായി യുവാവ് സ്റ്റേഷൻ മുറ്റത്ത് നിലയുറപ്പിക്കുകയായിരുന്നു. അരയിൽ സ്ഫോടക വസ്തുക്കൾ ഉണ്ടെന്നും ആരും അടുക്കരുതെന്നും ഭയപ്പെടുത്തുകയും ചെയ്തു.
പൊലീസുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ പൊലീസിനു നേരെയും പെട്രോൾ ഒഴിച്ചു. പൊലീസുകാർ ഏറെ പരിശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല.ഒടുവിൽ അഗ്നിശമനരക്ഷാസേനയെ അറിയിച്ചു. മീഞ്ചന്തയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ യൂനുസിന്റെ ദേഹത്തു വെള്ളം ഒഴിക്കുന്നതിനിടെ പൊലീസുകാർ പെട്ടെന്നു കീഴ്പ്പെടുത്തുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. ആത്മഹത്യാഭീഷണി മുഴക്കിയതിനും പൊലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയതിനും കേസെടുത്തു.