എയിംസിന് പ്രഖ്യാപനമില്ല; ബജറ്റിൽ ജില്ലയ്ക്ക് നിരാശ
Mail This Article
ബാലുശ്ശേരി ∙ കേന്ദ്ര ബജറ്റിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) പ്രഖ്യാപനമില്ലാത്തതു ജില്ലയ്ക്കു നിരാശയായി. സംസ്ഥാനത്തിന്റെ ആവശ്യം ഇത്തവണയും കേന്ദ്ര ബജറ്റിൽ പരിഗണിച്ചില്ല. കഴിഞ്ഞ ഓഗസ്റ്റിൽ മുഖ്യമന്ത്രി ഡൽഹിയിലെത്തി കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് എയിംസിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടി കിനാലൂരിൽ തുടങ്ങിയത്.
വ്യവസായ വകുപ്പിനു കീഴിലുള്ള 160 ഏക്കർ ആരോഗ്യ വകുപ്പിനു കൈമാറി. കൂടാതെ സ്വകാര്യ വ്യക്തികളിൽ നിന്ന് 100 ഏക്കർ ഏറ്റെടുക്കാനുള്ള നടപടികളും അന്തിമ ഘട്ടത്തിലാണ്. സാമൂഹികാഘാത പഠനവും വിദഗ്ധ സമിതിയുടെ സന്ദർശനവും പൂർത്തിയായി. ഭാവി വികസനം കൂടി കണക്കിലെടുത്ത് 260 ഏക്കറാണു സംസ്ഥാനം എയിംസിനു വേണ്ടി കിനാലൂരിൽ സജ്ജമാക്കുന്നത്.ലഭ്യമായ സ്ഥലവും റോഡ്, റെയിൽ കണക്ടിവിറ്റിയും വൈദ്യുതി, ജലലഭ്യതയും കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ എയിംസിനു വേണ്ടി കിനാലൂരിനെ പരിഗണിച്ചത്
കേന്ദ്രം നിർദേശിച്ച 14 മാനദണ്ഡങ്ങളും ഉറപ്പാക്കി സംസ്ഥാനം കേന്ദ്രത്തിനു റിപ്പോർട്ടും നൽകിയിരുന്നു. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനു അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം കേന്ദ്ര ആരോഗ്യ മന്ത്രാലയം ധന വകുപ്പിനോട് ആവശ്യപ്പെട്ടതും പ്രതീക്ഷ ഉയർത്തിയിരുന്നു. എയിംസ് ലഭിച്ചാൽ ചികിത്സാ ഗവേഷണ രംഗങ്ങളിൽ കേരളത്തിനു വൻ മുന്നേറ്റം ഉണ്ടാകും. മെഡിക്കൽ സീറ്റുകളും വർധിക്കും. ആദ്യ ഘട്ടത്തിൽ തന്നെ ആയിരം കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉണ്ടാകും.