രാസലഹരി: രാജ്യാന്തര സംഘത്തിലെ മുഖ്യകണ്ണി കോഴിക്കോട്ട് പിടിയിൽ
Mail This Article
കോഴിക്കോട് ∙ കേരളത്തിൽ രാസ ലഹരിമരുന്ന് മൊത്തമായി എത്തിക്കുന്ന രാജ്യാന്തര സംഘത്തിലെ മുഖ്യ കണ്ണി നൈജീരിയൻ പൗരൻ ചാൾസ് ഡിഫോഡിലിനെ(33) ബെംഗളൂരുവിൽ നിന്ന് നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷും സംഘവും അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്ന് 58 ഗ്രാം എംഡിഎംഎയും സഞ്ചരിച്ച ബൈക്കും പിടികൂടിയതായി സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ അറിയിച്ചു.
കഴിഞ്ഞ നവംബറിൽ കോഴിക്കോട് കെഎസ്ആർടിസി പരിസരത്തു നിന്നു 4 മലയാളികളെ പൊലീസ് ലഹരി മരുന്നുമായി അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകൾക്ക് മുൻപ് ഘാന സ്വദേശി വിക്ടർ ഡി സാംബെയെ അറസ്റ്റ് ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഡിഫോഡിൽ പിടിയിലാകുന്നത്. ബെംഗളൂരു കേന്ദ്രീകരിച്ച് രാസ ലഹരി മരുന്ന് കേരളത്തിലെ സംഘത്തിനു കൈമാറുന്നത് വിദേശ സംഘമാണെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. ബെംഗളൂരുവിൽ 2 മാസമായി താമസിച്ചാണ് ഇയാളുടെ കേന്ദ്രം കണ്ടെത്തിയത്.
പ്രതിയിൽ നിന്നും ലഹരിമരുന്നു കേരളത്തിൽ എത്തിക്കുന്ന മലയാളികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചതായി കമ്മിഷണർ അറിയിച്ചു. നടക്കാവ് സബ് ഇൻസ്പെക്ടർ എസ്.ബി.കൈലാസ് നാഥ്, കിരൺ ശശിധർ, എഎസ്ഐ പി.കെ.ശശിധരൻ, സിപിഒ എം.വി.ശ്രീകാന്ത്, എം.കെ.സജീവൻ, സി.ഹരീഷ് കുമാർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നതായി അസി. കമ്മിഷണർ പി.ബിജുരാജ് അറിയിച്ചു.