മാലിന്യം തളംകെട്ടി മാങ്കുനിത്തോട്
Mail This Article
നല്ലളം ∙ മാലിന്യം കെട്ടിനിൽക്കുന്ന മാങ്കുനിത്തോട്ടിൽ നിന്നുള്ള ദുർഗന്ധം ജനത്തെ അലട്ടുന്നു. ചെളി ചീഞ്ഞു നാറുന്ന തോടിന്റെ പരിസരത്തെ താമസക്കാർ കടുത്ത പ്രയാസത്തിലാണ്. കറുത്ത വെള്ളം നിറഞ്ഞ തോട്ടിൽ ശ്മശാനം പരിസരത്ത് വ്യാപക തോതിൽ മാലിന്യം അടിഞ്ഞു കൂടിയിട്ടുണ്ട്. പുല്ലും പായലും വളർന്ന് ഒഴുക്ക് തടസ്സപ്പെട്ട വെള്ളക്കെട്ടിൽ നിന്നു കൊതുകു ശല്യവും സാംക്രമിക രോഗ ഭീഷണിയും ഉയർന്നു.
മുണ്ടകപ്പാടത്ത് നിന്നാരംഭിച്ചു കോട്ടുമ്മൽ ചെറുപുഴയിൽ ചേരുന്നതാണ് മാങ്കുനിത്തോട്. മുണ്ടകപ്പാടം മുതലുള്ള ഭാഗങ്ങളിൽ പലയിടത്തും സ്ലാബിട്ടു മൂടിയിട്ടില്ല. ഇവിടങ്ങളിലെല്ലാം അസഹ്യമായ നാറ്റമാണ്.ഞെളിയൻ പറമ്പിൽ നിന്നുൾപ്പെടെയുള്ള മലിനജലം മാങ്കുനിത്തോടിലേക്കാണ് ഒഴുകി എത്തുന്നത്. വേലിയിറക്ക സമയങ്ങളിൽ തോട്ടിലെ വെള്ളം കോട്ടുമ്മൽ പുഴയിലേക്ക് ഒഴുകാറുണ്ട്. അഴുകിയ വെള്ളം വ്യാപിച്ച് പുഴ മലിനമാകുന്നതായും പരാതി ഉയർന്നു.