ഗൈനക്കോളജി സേവനമില്ല, പക്ഷേ കരുതലുണ്ട്; ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ വർഷങ്ങൾക്കു ശേഷം പ്രസവം
Mail This Article
ബാലുശ്ശേരി∙ ഗൈനക്കോളജി സേവനം നിലച്ച താലൂക്ക് ആശുപത്രിയിൽ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട യുവതിയാണ് ആശുപത്രിയിൽ എത്തിച്ച ഉടൻ പ്രസവിച്ചത്. പ്രസവവേദനയുടെ ലക്ഷണങ്ങൾ പ്രകടമായതോടെ യുവതി എത്തിയ സ്ഥലത്തു തന്നെ ജീവനക്കാർ സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. അനൂപ് കൃഷ്ണ ഉടൻ തന്നെ യുവതിക്ക് മതിയായ വൈദ്യ സഹായം നൽകാൻ മെഡിക്കൽ സംഘത്തെ സജ്ജമാക്കി നേതൃത്വം നൽകി.
നഴ്സിങ് ഓഫിസർമാരായ ഒ.ടി.ഫരീദ, കെ.ഫസ്ന, നഴ്സിങ് അസിസ്റ്റന്റ് എം.വത്സല, അറ്റൻഡർ സിന്ധു, സെക്യൂരിറ്റി ജീവനക്കാരി സുജിത എന്നിവർ ലഭ്യമായ സൗകര്യങ്ങൾ എല്ലാം ഉപയോഗിച്ച് പ്രസവ വാർഡിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു. കിനാലൂർ ഓണിവയൽ ലിനീഷിന്റെ ഭാര്യ സൗമ്യയാണ് ആശുപത്രി ജീവനക്കാരുടെ കരുതലിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്.അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തിയ ശേഷം കൂടുതൽ ചികിത്സകൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
15 വർഷം മുൻപു വരെ ഇവിടെ പ്രസവങ്ങൾ നടന്നിരുന്നു. സർക്കാർ ആശുപത്രികളിൽ സ്പെഷ്യൽറ്റി കേഡർ സംവിധാനം നടപ്പിലാക്കിയതാണു ബാലുശ്ശേരി ആശുപത്രിക്ക് തിരിച്ചടിയായയത്. ബാലുശ്ശേരിയിലെയും സമീപത്തെ പത്തോളം പഞ്ചായത്തുകളിലെയും ജനം ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം പുനരാരംഭിക്കണമെന്നുള്ളത് വർഷങ്ങളായുള്ള ആവശ്യമാണ്.ഏതാനും വർഷങ്ങൾക്കു മുൻപും സമാന രീതിയിൽ ഇവിടെ പ്രസവം നടന്നിരുന്നു. അടിയന്തര ഘട്ടത്തിൽ മാതൃകാപരമായ ഇടപെടൽ നടത്തിയ ഡോക്ടറെയും നഴ്സിങ് സംഘത്തെയും കെ.എം.സച്ചിൻദേവ് എംഎൽഎയും എൻജിഒ യൂണിയനും അനുമോദിച്ചു.