കോഴിക്കോട് ∙ നിയമസഭയിൽ കെ.കെ.രമ എംഎൽഎയെ കയ്യേറ്റം ചെയ്തതിൽ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ നടത്തിയ ജനകീയ പ്രതിഷേധത്തിൽ പങ്കെടുത്തവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. വൈകിട്ടു മിഠായിത്തെരുവ് എസ്.കെ.പൊറ്റെക്കാട്ട് പ്രതിമയ്ക്കു സമീപം നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത 6 സ്ത്രീകൾ ഉൾപ്പെടെ 28 പേരെയാണു അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ആർഎംപി നേതാവ് കെ.പി.പ്രകാശൻ, ഡോ.ആസാദ്, കൾചറൽ ഫോറം ദേശീയ ജോ. സെക്രട്ടറി വേണുഗോപാലൻ കുനിയിൽ അടക്കമുള്ളവരാണ് അറസ്റ്റിലായത്. വിലക്കുള്ള സ്ഥലത്തു പ്രതിഷേധം സംഘടിപ്പിച്ചതിലാണു നടപടി. സാഹിത്യകാരൻ യു.കെ.കുമാരൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഡോ.ആസാദ് പ്രസംഗിച്ചു. ആർഎംപി നേതാവ് കെ.പി.പ്രകാശൻ പ്രസംഗിക്കാൻ തുടങ്ങവെയാണു പൊലീസ് നടപടി ഉണ്ടായത്. പ്രകാശനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ പ്രതിഷേധത്തിൽ പങ്കെടുത്തവർ ബഹളം വച്ചു.
അതിനിടയിൽ കൂടുതൽ പൊലീസെത്തി സ്ത്രീകളടക്കമുള്ളവരെ വലിച്ചിഴച്ചു വാഹനത്തിൽ കയറ്റിയെന്നാണ് ആരോപണം. പൊലീസ് വാഹനത്തിൽ ഇരുന്നു മുദ്രാവാക്യം വിളി തുടർന്നു. പ്രതിഷേധക്കാരെ ടൗൺ സ്റ്റേഷനിൽ എത്തിച്ചു. വൈദ്യപരിശോധനയ്ക്കായി ബീച്ച് ആശുപത്രിയിൽ കൊണ്ടു പോയി. അവിടെ വാഹനത്തിൽ നിന്നിറങ്ങാതെ പ്രതിഷേധം തുടർന്നു. ആർഎംപി നേതാക്കളായ പി.കുമാരൻകുട്ടി, കെ.എസ്.ഹരിഹരൻ തുടങ്ങിയവരെത്തി ചർച്ച നടത്തി. അറസ്റ്റിലായവരെ ജാമ്യത്തിൽ വിട്ടു.
മിഠായിത്തെരുവിന്റെ കവാടമായ എസ്കെ.പ്രതിമയ്ക്കു സമീപം പരിപാടികൾ നടത്തരുതെന്നു നേരത്തെ വിവിധ രാഷ്ട്രീയപാർട്ടികളുടെ യോഗത്തിൽ തീരുമാനിച്ചതാണെന്നു പൊലീസ് പറഞ്ഞു. മിഠായിത്തെരുവിലേക്കു പോകുന്ന ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകുന്നതിനാലാണ് ഇത്തരത്തിൽ തീരുമാനം എടുത്തത്.