കസ്തൂരിയുമായി 3 പേർ പിടിയിൽ
Mail This Article
കോഴിക്കോട് ∙ കസ്തൂരി സഹിതം 3 പേരെ വനം വിജിലൻസ് വിഭാഗം പിടികൂടി. കസ്തൂരിമാനിൽ നിന്നു ശേഖരിച്ച കസ്തൂരി വിൽപന നടത്താൻ ശ്രമിക്കവേ പന്തീരാങ്കാവ് സ്വദേശി അബ്ദുൽ സലാം, കുരുവട്ടൂർ സ്വദേശി മുസ്തഫ, തലശ്ശേരി പെരിങ്ങത്തൂർ സ്വദേശി ഹാരിസ് എന്നിവരെയാണു ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗവും താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസ് സ്റ്റാഫും ചേർന്നു പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനം പിന്തുടർന്നു കോട്ടൂളി ഐഡിബിഐ ബാങ്കിനു സമീപം തടഞ്ഞാണു പിടികൂടിയത്.
കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ പി.പ്രഭാകരന്റെ നേതൃത്വത്തിൽ ഡപ്യൂട്ടി റേഞ്ച് ഓഫിസർ എ.എബിൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ജഗദീഷ് കുമാർ, എം.വബീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എ.ആസിഫ്, സി.മുഹമ്മദ് അസ്‌ലം, ശ്രീലേഷ് കുമാർ, കെ.വി.ശ്രീനാഥ്, ഡ്രൈവർ പ്രസാദ് എന്നിവർ ഉൾപ്പെട്ട വനം വകുപ്പ് സംഘമാണു പ്രതികളെ പിടികൂടിയത്. കേസിന്റെ തുടർ നടപടികൾ താമരശ്ശേരി റേഞ്ച് ഓഫിസിൽ നടത്തും. കസ്തൂരിമാനിനെ വേട്ടയാടി കൊലപ്പെടുത്തിയാണു കസ്തൂരി ശേഖരിക്കുന്നത്.
1972 ലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്ന കസ്തൂരിമാനിനെ വേട്ടയാടുന്നതു ശിക്ഷാർഹമാണ്.