ഉള്ളിയേരിക്ക് അഭിമാനമായി പ്രകാശിന് അംഗീകാരം
Mail This Article
ഉള്ളിയേരി ∙ കീബോർഡിലും ഹാർമോണിയത്തിലും താളവിസ്മയം തീർക്കുന്ന പ്രകാശ് ഉള്ളിയേരിക്ക് സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചത് നാടിന് അഭിമാനമായി. പ്രകാശിന്റെ കുടുംബത്തിലെ മൂന്നാമത്തെ അവാർഡാണിത്. അമ്മ മാധവി അമ്മയ്ക്ക് മാരൻപാട്ടിൽ ഫോക്‌ലോർ അവാർഡ് ലഭിച്ചിരുന്നു. സഹോദരൻ പുരുഷു ഉള്ളിയേരി കഴിഞ്ഞ വർഷം കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പിന് അർഹനാവുകയും ചെയ്തു.സഹോദരിമാരായ ഉഷയും രജനിയും ഗായകരാണ്.
പ്രശസ്ത നാദസ്വര വിദ്വാൻ പരേതനായ സി.കെ.ഗോപാലന്റെ മകനാണ് പ്രകാശ്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ വീടിന് സമീപത്തെ ആതകശ്ശേരി ശിവക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഭജനയിൽ അച്ഛൻ നൽകിയ ഹാർമോണിയം വായിച്ചാണ് സംഗീത ലോകത്ത് തുടക്കമിട്ടത്. പാലക്കാട് ചെമ്പൈ സംഗീത കോളജിൽ നിന്നു ഗാനഭൂഷണം ഡിപ്ലോമ നേടി. ആദാമിന്റെ മകൻ അബു, അങ്കമാലി ഡയറീസ്, അന്യർ എന്നീ സിനിമകളിൽ സംഗീതവിഭാഗത്തിൽ പ്രവർത്തിച്ചു. തത്വ മ്യൂസിക്കൽ സൊല്യൂഷൻസ് എന്ന സ്ഥാപനം നടത്തുന്നുണ്ട്. പാലക്കാടാണ് സ്ഥിര താമസം.സം.