എടവണ്ണ –കൊയിലാണ്ടി സംസ്ഥാനപാത താഴ്ന്നുപോയ ഭാഗം പൊളിച്ചുമാറ്റുന്നു
Mail This Article
മുക്കം ∙ കോടികൾ ചെലവഴിച്ച് നവീകരിച്ച എടവണ്ണ –കൊയിലാണ്ടി സംസ്ഥാനപാതയിൽ താഴ്ന്നുപോയ ഭാഗം പൊളിച്ചുമാറ്റുന്നു. നിർമാണത്തിൽ വ്യാപകമായ അപാകതകൾ കണ്ടെത്തുകയും പരാതികൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് റോഡ് താഴ്ന്നുപോയ സ്ഥലങ്ങൾ പൊളിച്ചുമാറ്റി വീണ്ടും ടാർ ചെയ്യാനുള്ള പ്രവൃത്തികൾ ആരംഭിച്ചത്.സംസ്ഥാനപാതയിൽ മുക്കം –അരീക്കോട് റോഡിൽ കറുത്തപറമ്പിനും ഓടത്തെരുവിനും ഇടയിലുള്ള സ്ഥലങ്ങളാണ് വ്യാപകമായി താഴ്ന്നത്.
ഈ ഭാഗമാണ് പൊളിച്ചുമാറ്റി മാറ്റി നവീകരിക്കുന്നത്. റോഡ് പലയിടങ്ങളിലും താഴ്ന്നതായി 23ന് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.റോഡിൽ താഴ്ച ഉണ്ടായത് അപകടങ്ങൾ വർധിപ്പിക്കാനും ഇടയാക്കിയിരുന്നു. സ്ഥലത്ത് കെഎസ്ടിപി അധികൃതർ പരിശോധന നടത്തിയതിനെത്തുടർന്നാണ് ഇന്നലെ പൊളിച്ചുമാറ്റൽ ആരംഭിച്ചത്. കരാർ കമ്പനിയുടെ സൈറ്റ് ഓഫിസ് ഭാഗത്തും റോഡ് താഴ്ന്നിട്ടുണ്ട്. 5 മാസം മുൻപു മാത്രം ടാറിങ് നടത്തിയ സംസ്ഥാന പാതയാണ് പല ഭാഗത്തും താഴ്ന്നത്. ഓടത്തെരുവ് ഭാഗത്തെയും മാടാമ്പുറം ഭാഗത്തെയും അപകടവളവുകൾ നിവർത്താൻ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
റീ ബീൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടി രൂപ ചെലവഴിച്ചാണ് 3 റീച്ചുകളിലായി പ്രവൃത്തി നടത്തിയത്. ഓമശ്ശേരി –എരഞ്ഞിമാവ് റീച്ചിലാണ് വ്യാപകമായ അപാകത കണ്ടെത്തിയിട്ടുള്ളത്. കലുങ്കുകളുടെയും ഓവുചാലുകളുടെയും നിർമാണത്തിനെതിരെയും പരാതി ഉയർന്നിരുന്നു. അശാസ്ത്രീയമായ നിർമാണം മൂലം പലയിടങ്ങളിലും വീടുകളിലും കടകളിലും വെള്ളമെത്തി.