ആവിത്തോടിന്റെ കരകളിൽ ഇക്കുറിയും മലിനജല ഭീഷണി
Mail This Article
വടകര ∙ മലിനജല പ്രളയഭീതിയിൽ ആവിത്തോടിന്റെ ഇരുകരകൾ. നഗരസഭയുടെ മുകച്ചേരി വാർഡും ചോറോട് പഞ്ചായത്തിന്റെ കുരിയാടി ഭാഗവും അതിർത്തി പങ്കിടുന്ന തോടിനു സമീപത്തെ വീടുകളിൽ വർഷം തോറും മലിനജലം കയറും. ഇതു തടയാൻ ഇത്തവണയും നടപടിയില്ല. കടലിനോടു ചേർന്നുള്ള തോടിന്റെ ഭാഗത്ത് രൂപപ്പെടുന്ന കൂറ്റൻ മണൽത്തിട്ടയാണ് പ്രശ്നം. തോടിന്റെ കരകളിലുള്ള കുടുംബങ്ങൾ എല്ലാ വർഷവും വീടൊഴിയേണ്ട ഗതികേടിലാണ്.
ഒരു കാലത്ത് കുളിക്കാനും അലക്കാനും നാട്ടുകാർ ഉപയോഗിച്ചിരുന്ന ആവിത്തോട് നഗരത്തിലെ സർവ മാലിന്യവും ഒഴുകിയെത്തിയതോടെയാണ് ഉപയോഗ യോഗ്യമല്ലാതായത്. മഴയത്ത് തോട് നിറയുമ്പോൾ കടലിലേക്ക് ഒഴുകാതെ സമീപത്തെ വീടുകളിലേക്ക് എത്തുകയാണ്. ഇത് ഒഴിവാക്കാൻ മണൽത്തിട്ട മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മുറിക്കും.
അടുത്ത ദിവസം വീണ്ടും മണൽ നിറയുന്നതോടെ തോട്ടിൽ വെള്ളം കെട്ടിനിൽക്കും. ഓരോ വർഷവും ലക്ഷങ്ങളാണ് അഴിമുറിക്കാൻ ചെലവിടുന്നത്.ഇതിനു പരിഹാരമായി തോടിന്റെ അരിക് കെട്ടി കടലിലേക്ക് പുലിമുട്ട് സ്ഥാപിക്കാൻ മേജർ ഇറിഗേഷൻ വകുപ്പ് പഠനം നടത്തിയിരുന്നു. തോട് അവസാനിക്കുന്ന ഭാഗത്തെ വീതി കുറച്ച് മണൽ നിറയുന്നത് ഒഴിവാക്കി വെള്ളം കടലിലേക്ക് ഒഴുക്കുന്നതിനു പുറമേ തോടിനു മുകളിൽ പാലം പണിയാനും പദ്ധതിയിട്ടിരുന്നു. ഈ മഴയത്തും ആവിത്തോട് പ്രശ്നം ആവർത്തിക്കുമെന്ന ആശങ്കയിലാണു നാട്ടുകാർ. മണൽത്തിട്ട നീക്കാൻ നാമമാത്രമായ ഫണ്ട് ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്.