നടപ്പാതകളിൽ പച്ചപ്പിന്റെ തണലൊരുക്കി ഓട്ടോറിക്ഷക്കാർ
Mail This Article
കൊയിലാണ്ടി∙ നഗരസഭാ ബസ് സ്റ്റാൻഡിന്റെ നടപ്പാതകളിൽ പച്ചപ്പിന്റെ നിറച്ചാർത്താണ്. കടുത്ത വേനലിലും ഇവിടെ ഇളം കാറ്റിന്റെ തണുപ്പ്. ഒരു കൂട്ടം ചെറുപ്പക്കാരായ ഓട്ടോറിക്ഷാ ഡ്രൈവർമാർ 2 പതിറ്റാണ്ടു പരിപാലിച്ചതാണ് ഈ തണൽമരങ്ങൾ. കെ.ദാസൻ നഗരസഭാധ്യക്ഷനായിരുന്ന കാലത്ത് പുതിയ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തപ്പോഴായിരുന്നു ഇത്. അന്ന് വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വമാണ് തണൽമരങ്ങൾ നട്ടത്. സന്നദ്ധ സംഘടനകളുടെ സഹായവും ലഭിച്ചു. മരങ്ങൾ നാൽക്കാലികൾ തിന്നാതിരിക്കാൻ വേലിയും മറ്റും സ്ഥാപിച്ചിരുന്നു. വെള്ളം ഒഴിച്ചു പരിപാലിച്ചത് നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരായിരുന്നു.
വീട്ടിൽനിന്നു ഓട്ടോയിൽ വെള്ളം കൊണ്ടുവന്നാണ് പലരും രചെടികൾ നനച്ചിരുന്നത്. രണ്ട് പതിറ്റാണ്ട് മുൻപ് ഇവിടെ ഓട്ടോ ഓടിച്ചിരുന്ന വി.പി.മുരളി, സുധാകരൻ, രാധാകൃഷ്ണൻ, ബാബു തുടങ്ങിയവരായിരുന്നു അന്ന് ഇതിനായി സമയം കണ്ടെത്തിയത്. വി.പി.മുരളി ഇടക്കാലത്ത് ഗൾഫിൽ ജോലി തേടിപ്പോയി. 2020ൽ തിരിച്ചെത്തിയ മുരളി ഇപ്പോൾ ഓട്ടോഡ്രൈവറായി വീണ്ടും സ്റ്റാൻഡിലുണ്ട്. ഇവർ കാണിച്ചുകൊടുത്ത പാതയിലൂടെയാണ് ഇപ്പോൾ നഗരസഭയും സഞ്ചരിക്കുന്നത്. ബസ് സ്റ്റാൻഡ് കവാടത്തിൽ പൂച്ചെടികളും മറ്റും നഗരസഭ വച്ചുപിടിപ്പിച്ചിട്ടുണ്ട്.