ADVERTISEMENT

കോഴിക്കോട് ∙ ഒപ്പം നിന്നവരെ കൺമുന്നിൽ നിന്നു കടലെടുത്തതിന്റെ ഞെട്ടലിലാണു കൊടിനാട്ടുമുക്ക് തൈത്തംകണ്ടി ആദിൽ മുബാറക്ക്. ഇന്നലെ രാവിലെ ബീച്ചിൽ പന്തുകളി കഴിഞ്ഞു സുഹൃത്തുക്കളായ മുഹമ്മദ് ആദിൽ, ആദിൽ ഹസൻ എന്നിവർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെയുള്ള സംഭവം കണ്ണീരോടെയാണ് ആദിൽ മുബാറക്ക് ഓർത്തെടുക്കുന്നത് – ‘ തിരകൾക്കൊപ്പം കലങ്ങി മറിഞ്ഞ വെള്ളത്തിൽ നിന്നു ഞാൻ ആദിൽ ഹസന്റെ കൈവിരൽ പിടിച്ചു. എന്റെ കയ്യിൽ കരുതിയ പന്തു പിടിവിട്ടു പോകാതിരിക്കാനും ശ്രമിച്ചു. പക്ഷേ, തിരയിൽ നിസ്സഹായനായി നിൽക്കാനേ കഴിഞ്ഞുള്ളൂ. പിന്തുടർന്നു വന്ന തിരമാല ഹസനെയും ഒപ്പം മുഹമ്മദ് ആദിലിനെയും വലിച്ചുകൊണ്ടുപോയി. കരയിൽ ഉണ്ടായ മറ്റു രണ്ടുപേരും ഓടിയെത്തിയവരുമാണ് എന്നെ രക്ഷപ്പെടുത്തിയത്.’

ഇടവിട്ട ആഴ്ചകളിലാണ് സുഹൃത്തുക്കളും അയൽവാസികളുമായ 5 പേർ ബീച്ചിൽ എത്തിയിരുന്നത്. പതിവുപോലെ ഇന്നലെയും എത്തി. കളി കഴിഞ്ഞു മടങ്ങവേ കുളിക്കാനാണ് ഇവർ കടലിലിറങ്ങിയത്. ഇവരിൽ രണ്ടു പേരെ കടൽ തിരമാല കടലാഴങ്ങളിലേക്ക് കൊണ്ടു പോയി. വിവരമറിഞ്ഞ് കടപ്പുറം ജനനിബിഡമായി. മണിക്കൂറുകൾക്കകം പൊലീസും കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും സജീവമായി. അഗ്നിരക്ഷാസേനയും എത്തി. ലയൺസ് പാർക്കിനു പടിഞ്ഞാറുവശം കടൽ അരിച്ചുപെറുക്കി. ശക്തമായ തിര രക്ഷാപ്രവർത്തനത്തിനു പ്രതികൂലമായി. പിന്നീട് മത്സ്യത്തൊഴിലാളികളെത്തി കടൽ തീരത്തായി വല വിരിച്ചു.

ഉച്ചയോടെ രക്ഷാപ്രവർത്തനം തൽക്കാലം നിർത്തി. തുടർന്നു കലക്ടർ എ.ഗീത, ഡപ്യൂട്ടി കമ്മിഷണർ കെ.ഇ.ബൈജു, അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജ്, നടക്കാവ്, വെള്ളയിൽ, ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാർ എന്നിവർ സ്ഥലത്തെത്തി രക്ഷാദൗത്യം ഊർജിതമാക്കി.  ഇരുട്ടുവീണതോടെ അഗ്നിരക്ഷാ സേന ജനറേറ്റർ ടവർ ലൈറ്റ് സ്ഥാപിച്ചു. കടലാക്രമണം രൂക്ഷമായതോടെ കലക്ടർ എ.ഗീതയും ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ഇ.അനിതകുമാരിയും മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചു. തീരക്കടലിൽ ഇരുമ്പു വല ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുമെന്നു മത്സ്യത്തൊഴിലാളികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com