കോഴിക്കോട്∙ നിയമങ്ങളും നിയന്ത്രണങ്ങളും കർശനമാക്കിയതു കൊണ്ടു മാത്രം മാലിന്യ മുക്ത കേരളം സാധ്യമാകില്ലെന്നും ജനങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കോർപറേഷൻ ഹരിതസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹരിതസഭകളിലൂടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലൂടെയും രണ്ടു ലക്ഷത്തോളം പേരിലേക്ക് നേരിട്ട് സന്ദേശം എത്തിക്കാനാകും. കുടുംബശ്രീ, അയൽക്കൂട്ടം എന്നിവയുടെ സജീവ പങ്കാളിത്തമാണ് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.മേയർ ബീന ഫിലിപ് അധ്യക്ഷയായിരുന്നു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, സ്ഥിരം സമിതി അധ്യക്ഷ എസ്.ജയശ്രീ, കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി, ഹെൽത്ത് സൂപ്പർവൈസർ കെ.രാജീവൻ, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, ജോയിന്റ് സെക്രട്ടറി കെ. സോമശേഖരൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ഗ്രൂപ്പ് ചർച്ച നടത്തി. റിപ്പോർട്ട് സോഷ്യൽ ഓഡിറ്റ് ടീമിനു കൈമാറി. ഹരിതകർമ സേനയെ ആദരിച്ചു. സ്ഥിരം സമിതി അംഗങ്ങളായ പി ദിവാകരൻ, പി.സി.രാജൻ, കെ.കൃഷ്ണകുമാരി, പി.കെ.നാസർ, സി.രേഖ, പാനൽ പ്രതിനിധി എം.പി.ചന്ദ്രശേഖരൻ എന്നിവരും നവകേരളം കർമപദ്ധതി, കില, ശുചിത്വ മിഷൻ എന്നിവയുടെ പ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.