ആക്രമിച്ചു പണം കവർന്ന ശേഷം ഓട്ടോയിൽനിന്ന് വഴിയിൽ തള്ളി
Mail This Article
കോഴിക്കോട് ∙ രാത്രി ഓട്ടോറിക്ഷ യാത്രയ്ക്കിടെ മർദിച്ചു പരുക്കേൽപിച്ചു പണവും മൊബൈലും കവർന്ന ശേഷം റോഡിൽ തള്ളിയെന്നു പരാതി. നടക്കാവിൽ ഉന്തുവണ്ടി കച്ചവടം നടത്തുന്ന വെങ്ങാലി ജെട്ടി റോഡിൽ താമസിക്കുന്ന വെള്ളയിൽ കണിയാട്ടു പറമ്പ് യൂനസി(53)നെയാണ് ആക്രമിച്ചത്. തുടയെല്ല് പൊട്ടിയ യൂനസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച അർധരാത്രിക്കു ശേഷമാണു സംഭവം.
നടക്കാവിലെ കച്ചവടം കഴിഞ്ഞു രാത്രി യൂനസ് ഒപ്പം ജോലി ചെയ്യുന്ന സിദ്ദീഖിനൊപ്പം വെങ്ങളത്തെ വീട്ടിൽ പോയി. തിരിച്ചു വരാൻ കാട്ടിലപീടികയിൽനിന്ന് ഓട്ടോ ടാക്സിയിൽ കയറി. ഓട്ടോയിലുണ്ടായിരുന്ന മൂന്നു പേർ മർദിച്ച ശേഷം 50,300 രൂപയും മൊബൈൽ ഫോണും ബലമായി പിടിച്ചെടുത്തു റോഡിലേക്കു തള്ളി സ്ഥലം വിട്ടതായി യൂനസ് പറഞ്ഞു. അവശനായി റോഡരികത്തു കിടന്ന യൂനസിനെ പിറ്റേ ദിവസം രാവിലെയാണ് ആളുകൾ കണ്ടത്. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.