കോഴിക്കോട്∙ ഏത് വികസന പ്രവർത്തനമായാലും ഒരുപാടു കാലം നീട്ടിക്കൊണ്ടുപോവാതെ ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ വേഗത്തിൽ പൂർത്തിയാക്കണമെന്ന് കേന്ദ്രമന്ത്രി പർഷോത്തം രൂപാല പറഞ്ഞു. കേന്ദ്ര ഫിഷറീസ് മന്ത്രാലയം ഗുജറാത്തിൽനിന്നു തുടങ്ങിയ തീരദേശ മത്സ്യബന്ധന മേഖലകളിലൂടെയുള്ള സാഗർ പരിക്രമ യാത്രയുടെ ഭാഗമായി ബേപ്പൂർ ഫിഷിങ് ഹാർബറിലെത്തിയതായിരുന്നു മന്ത്രി.
ബേപ്പൂർ ഹാർബർ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനം നൽകിയ പ്രോജക്ട് പരിഗണിക്കും. തീരദേശ മേഖല നേരിടുന്ന ശുദ്ധജല പ്രശ്നം, ഡീസൽ സബ്സിഡി പ്രശ്നങ്ങൾ, വികസന പ്രശ്നങ്ങൾ എന്നിവയാണ് കേന്ദ്രമന്ത്രി പർഷോത്തം രൂപാലയും സഹമന്ത്രി എം.മുരുകനും ചർച്ച ചെയ്യുന്നത്. മത്സ്യത്തൊഴിലാളികൾ നൽകിയ പരാതികളും നിവേദനങ്ങളും മന്ത്രി സ്വീകരിച്ചു.
മന്ത്രിമാരായ സജി ചെറിയാൻ, പി.എ.മുഹമ്മദ് റിയാസ്, കലക്ടർ എ.ഗീത, സബ് കലക്ടർ വി.ചെൽസാസിനി എന്നിവർ മന്ത്രിയെ സ്വീകരിച്ചു. കൗൺസിലർമാർ, മത്സ്യത്തൊഴിലാളി മേഖലയിലെ സംഘടനകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും മത്സ്യത്തൊഴിലാളികളും പങ്കെടുത്തു.