വടകര ∙ കനത്ത മഴയിൽ ആയഞ്ചേരി ജംക്‌ഷനിലെ കടകളിൽ വെള്ളം കയറിയതിനെ തുടർന്ന് 4 കടകൾ അടച്ചിട്ടു. ഇന്നലെ രാവിലെ മുതൽ പെയ്ത മഴയിലാണ് വെള്ളം കയറിയത്. റോഡരികിലെ ഓടകളിലൂടെ വെള്ളം ഒഴുകിപ്പോകാത്തതാണ് പ്രശ്നം. ഉള്ള വെള്ളം പുറത്തേക്ക് പൊങ്ങുന്നുമുണ്ട്. ഇതു മൂലം റോഡിൽ പല ഭാഗത്തും വെള്ളക്കെട്ടാണ്. കാൽനടയാത്ര പോലും ദുസ്സഹം.

മഴ ശക്തമായി ഈ നില തുടർന്നാൽ തീക്കുനി റോഡും തിരുവള്ളൂർ റോഡും വെള്ളത്തിൽ മുങ്ങും. തിരുവള്ളൂർ റോഡിൽ റോഡ് വികസനത്തിന്റെ ഭാഗമായി പണിത ഓട പാതിവഴിയിലാണ്. ഇതിലൂടെ വെള്ളം ഒഴുകാത്ത സാഹചര്യത്തിൽ ഈ റോഡും വെള്ളത്തിനടിയിലാകും. എല്ലാ വർഷവും ആയഞ്ചേരിയിൽ ഈ ദുരിതമുണ്ട്.
നാദാപുരം∙ മഴ കനത്തതോടെ റോഡുകളിൽ യാത്രാ ദുരിതം. ഓടകളിലേക്ക് വെള്ളം ഒഴുകിയെത്താത്തതും പല ഓടകളും വീതി കുറഞ്ഞതും കാരണം ചെറിയ മഴയ്ക്കിടയിൽ പോലും റോഡുകളിൽ വെള്ളക്കെട്ടുയരുകയാണ്. കല്ലാച്ചി വിലങ്ങാട് റോഡിന്റെ തുടക്കത്തിൽ കുളം കണക്കെയാണ് വെള്ളം കെട്ടിക്കിടക്കുന്നത്. കല്ലാച്ചി ടൗണിലും മിനി സിവിൽ സ്റ്റേഷൻ റോഡിലും പുഴ കണക്കെയാണ് റോഡിന്റെ സ്ഥിതിയുള്ളത്. കടകളിലേക്കു വെള്ളം കയറുന്നതൊഴിവാക്കാൻ വ്യാപാരികൾ നിരന്തരം മുൻ കരുതൽ സ്വീകരിക്കുകയാണ്.
കല്ലാച്ചി മത്സ്യ മാർക്കറ്റ് പരിസരത്തും കോർട്ട് റോഡ് കവലയിലും ഇടയ്ക്കിടെ വെള്ളം ഇരച്ചു കയറുന്നതു കാരണം വിൽപന സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റണമെന്നതാണു സ്ഥിതി. കല്ലാച്ചി ടൗണിന്റെ വികസനത്തിന് സർക്കാർ പണം അനുവദിച്ചെങ്കിലും പണി തുടങ്ങുന്നതിനു സ്ഥലം വിട്ടു കിട്ടാത്തതു തടസ്സമായി നിൽക്കുകയാണ്. കുമ്മങ്കോട് റോഡിൽ അഴുക്കുചാൽ പ്രവൃത്തി പൂർത്തിയാകാനുള്ളതും റോഡിൽ വെള്ളക്കെട്ടിനു കാരണമാകുന്നു.