ADVERTISEMENT

കോഴിക്കോട് ∙ സ്ത്രീ ശാക്തീകരണത്തിനായി വനിതാമതിൽ കെട്ടാൻ മുൻകയ്യെടുത്ത ഇടതുപക്ഷ വനിതാ നേതാക്കളും സാംസ്‍കാരിക പ്രവർത്തകരും ഹർഷിനയുടെ സമരപ്പന്തലിലേക്കു തിരിഞ്ഞുനോക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ. പ്രസവ ശസ്ത്രക്രിയയ്ക്കിടെ തന്റെ വയറ്റിൽ കത്രിക കുരുങ്ങിയതിന് ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കുക, മതിയായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കെ.കെ.ഹർഷിന സമരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന്റെ 51 –ാം ദിവസം കലക്ടറേറ്റ് പടിക്കൽ നടത്തിയ കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

നീതിക്കായി 50 ദിവസത്തിലധികമായി തെരുവിൽ സമരം തുടരുന്ന അവസ്ഥ ലജ്ജാവഹമാണ്. മെഡിക്കൽ അശ്രദ്ധ സംഭവിച്ചാൽ ലഭിക്കാവുന്ന പരമാവധി നഷ്ടപരിഹാരം ഹർഷിനയ്ക്കു ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്നു ഷാനിമോൾ ആവശ്യപ്പെട്ടു. സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ ആധ്യക്ഷ്യം വഹിച്ചു. കൺവീനർ മുസ്തഫ പാലാഴി, കെ.സി.അബു, എൻ.സുബ്രഹ്മണ്യൻ, കെ.വി.സുബ്രഹ്മണ്യൻ, കെ.സി.ശോഭിത, പി.കുമാരൻ കുട്ടി, എ.സഫറി തുടങ്ങിയവർ പ്രസംഗിച്ചു. കൂട്ട ഉപവാസ സമര സമാപനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി.രാമൻ ഉദ്ഘാടനം ചെയ്തു.

നിയമസഹായം ലഭ്യമാക്കും: വനിതാ കമ്മിഷൻ

കോഴിക്കോട് ∙ നീതിക്കുവേണ്ടി ഒരു സ്ത്രീ സമരം ചെയ്യേണ്ട സാഹചര്യം ഉണ്ടാകരുതെന്നു വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. വയറ്റിൽ കത്രിക അകപ്പെട്ട സംഭവത്തിൽ നീതി തേടി സമരം ചെയ്യുന്ന കെ.കെ.ഹർഷിനയ്ക്ക്, അനാസ്ഥ കാണിച്ച ഡോക്ടറുടെയോ ഉദ്യോഗസ്ഥരുടെയോ പേരിൽ നടപടി തേടാൻ നിലവിൽ നിയമമുണ്ട്. അതിനു അവർ തയാറാകണമെന്നും ആവശ്യമായ നിയമസഹായം നൽകുമെന്നും കമ്മിഷൻ അറിയിച്ചു.

ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ സംഭവത്തിന്റെ കൃത്യമായ വിവരം ലഭ്യമായില്ല. തുടർന്ന് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം യുവതിക്ക് ആരിൽ നിന്നാണ് നഷ്ടപരിഹാരം ലഭിക്കേണ്ടതെന്നു വ്യക്തമാകും. യുവതിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള എല്ലാ നിയമസഹായങ്ങളും വനിതാ കമ്മിഷനിൽ നിന്നു ലഭ്യമാക്കുമെന്നു സതീദേവി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com