മിഠായിത്തെരുവിലെ കടകളിൽ 27.5 കോടിയുടെ നികുതിവെട്ടിപ്പ്
Mail This Article
കോഴിക്കോട്∙ മിഠായിത്തെരുവിലെ ചില കടകളിൽ 27.5 കോടി രൂപയുടെ നികുതിവെട്ടിപ്പു ജിഎസ്ടി വിഭാഗം കണ്ടെത്തി. മറ്റു സംസ്ഥാനത്തു നികുതി അടച്ചതായി കാണിച്ച് ഒരേ സമയം കേന്ദ്ര,സംസ്ഥാന നികുതിവെട്ടിപ്പു നടത്തിയതായി കണ്ടെത്തി. ഇതിനിടെ പരിശോധനയ്ക്ക് എത്തിയ സംസ്ഥാന ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരെ കച്ചവടക്കാർ പൂട്ടിയിട്ടു.ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ജോയിന്റ് കമ്മിഷണർ ടി.എ.അശോകനു മിഠായിത്തെരുവിലെ ചില കടകൾ കേന്ദ്രീകരിച്ചു നികുതി വെട്ടിപ്പു നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇന്നലെ രാവിലെ മുതൽ മണിക്കൂറുകൾ നീണ്ട പരിശോധനയിൽ നികുതിവെട്ടിപ്പു സ്ഥിരീകരിച്ചു.
ഇവയെല്ലാം പരസ്പരം ബന്ധമുള്ള കടകളാണ്. കടകളിൽ പരിശോധന നടത്തുന്നതിനു മുൻപ് കട ഉടമകളുടെ വീടുകളിൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നികുതി അടച്ചു ചരക്കുകൾ കൊണ്ടു വന്നതായാണു രേഖകൾ. എന്നാൽ എവിടെയും നികുതി അടച്ചിട്ടില്ലെന്നു പരിശോധനയിൽ സ്ഥിരീകരിച്ചു.പരിശോധന പുരോഗമിക്കുന്നതിനിടെയാണ് ഒരു കടയിലെ ജീവനക്കാർ ചേർന്നു ജിഎസ്ടി ഉദ്യോഗസ്ഥരെ പൂട്ടിയിട്ടത്. കടയുടെ ഷട്ടറുകൾ ബലമായി പൂട്ടി ലൈറ്റുകൾ ഓഫ് ചെയ്ത് ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. സംഭവത്തെ തുടർന്നു ടൗൺ പൊലീസ് സ്ഥലത്തെത്തി. എന്നാൽ ജിഎസ്ടി ഉദ്യോഗസ്ഥർ പരാതി നൽകിയിട്ടില്ല.