ADVERTISEMENT

കോഴിക്കോട്∙ വ്യവസായങ്ങൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ, ദേശീയ രാജ്യാന്തര സർവകലാശാലകൾ എന്നിവയുമായി സഹകരിച്ചു പ്രവർത്തിച്ച്‌ വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് തയാറെടുക്കുന്നു. വിവിധ മേഖലകളിൽ വിദഗ്ധരായ ആളുകളുമായി പ്രവർത്തിക്കാൻ  വിദ്യാർഥികൾക്കും അധ്യാപകർക്കും അവസരം ഉറപ്പുവരുത്തുന്നതിനായി വ്യവസായ വിദഗ്ധരെയും ഗവേഷകരെയും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഫസർ ഓഫ് പ്രാക്ടീസ്, വിസിറ്റിങ്, അഡ്ജങ്ട് ഫാക്കൽറ്റി പോസ്റ്റുകളിൽ നിയമിക്കുകയാണ് ലക്ഷ്യം. 

 

അധ്യാപനത്തിലും ഗവേഷണത്തിലും മികവും നേതൃത്വവും പ്രോത്സാഹിപ്പിക്കാനും അധ്യാപകർ, വിദ്യാർഥികൾ, ഗവേഷകർ, വ്യവസായ വിദഗ്ധർ എന്നിവർക്കിടയിൽ ആശയവിനിമയം സുഗമമാക്കാനുമാണ് ഈ നീക്കമെന്ന് എൻഐടിസി ഡയറക്ടർ പ്രഫ.പ്രസാദ് കൃഷ്ണ പറഞ്ഞു. വ്യവസായ-ഗവേഷണ വിദഗ്ധരുമായുള്ള സഹകരണം വിദ്യാർഥികൾക്കും അധ്യാപകർക്കും ഇത്തരം സ്ഥാപനങ്ങളുമായി ചേർന്നുപ്രവർത്തിക്കാൻ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

 

വിദ്യാർഥികൾക്ക് വ്യവസായ-ഗവേഷണ രംഗത്തെ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അവരുടെ അനുഭവസമ്പത്ത് വർധിപ്പിക്കാനും വിദഗ്ധരെ മുഴുവൻ സമയ അടിസ്ഥാനത്തിൽ പ്രഫസർ ഓഫ് പ്രാക്ടീസ് ആയി ഉൾപ്പെടുത്താനാണ് എൻഐടിസി അധികാരികൾ പദ്ധതിയിടുന്നത്. വിവിധ എൻജിനീയറിങ് മേഖലകളിൽ നിലവിലുള്ള സാങ്കേതികതയെയും പ്രവർത്തനരീതികളെയും കുറിച്ച് വിദ്യാർഥികളിൽ ആഴത്തിലുള്ള ധാരണയും അറിവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

 

കുറഞ്ഞത് 10 വർഷത്തെ പ്രവർത്തിപരിചയമെങ്കിലും സാങ്കേതിക, മാനേജീരിയൽ രംഗങ്ങളിലും പ്രഫഷണൽ രംഗത്തും ഉള്ളവരെ മാത്രമാണ് പ്രഫസർ ഓഫ് പ്രാക്ടീസ് ആയി നിയമിക്കുക. എൻജിനീയറിങ്/ആർക്കിടെക്ചർ/ഡിസൈൻ എന്നിവയിൽ കുറഞ്ഞത് ബിരുദം അല്ലെങ്കിൽ ശാസ്ത്രം/മാനവികത/മാനേജ്മെന്റ്/വിദ്യാഭ്യാസം/നിയമം എന്നീ മേഖലകളിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.

 

പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ എന്നീ തസ്തികകളിൽ വ്യവസായ, ഗവേഷണ-വികസന സ്ഥാപനങ്ങളിൽ നിന്നുള്ള വിസിറ്റിങ് ഫാക്കൽറ്റികളെയും അഡ്‌ജങ്ട് ഫാക്കൽറ്റികളെയും നിയമിക്കാനും എൻഐടിസി തീരുമാനിച്ചിട്ടുണ്ടെന്ന് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം പ്രഫസറും സെന്റർ ഫോർ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂഷണൽ റിലേഷൻസിന്റെ ചെയർ പേഴ്‌സനുമായ ഡോ. ജോസ് മാത്യു പറഞ്ഞു. അക്കാദമിക് സ്കോളർഷിപ്പുകളും വിവിധ മേഖലകളിലെ പ്രഫഷണലുകളുടെ പ്രായോഗിക അനുഭവവും സംയോജിപ്പിച്ച് വിദ്യാർഥികൾക്ക് മികച്ച അവസരങ്ങൾ ഉറപ്പുവരുത്താൻ വിദഗ്ധരുടെ നിയമനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

‘എല്ലാ തസ്തികകളും ഹ്രസ്വകാല കരാർ തസ്തികകളാണെന്നും തുടക്കത്തിൽ ഒരു വർഷത്തേക്ക്, പിന്നീട് പരമാവധി 3 വർഷം വരെ അല്ലെങ്കിൽ 70 വയസ്സ് വരെ എന്ന രീതിയിലാകും നിയമനങ്ങൾ നടത്തുക എന്നും ഡോ. ജോസ് മാത്യു പറഞ്ഞു. ഈ സംരംഭം വിദ്യാർഥികൾക്ക് വ്യവസായങ്ങളുമായി സഹകരിക്കാനും നൂതന സാങ്കേതികവിദ്യകൾ പഠിച്ച് അവരുടെ അറിവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും ഈ ലിങ്കിൽ സന്ദർശിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com