കടി തുടർന്നു നീർനായ്ക്കൾ; പൊറുതി മുട്ടം ജനം, നടപടിയില്ലാതെ അധികൃതർ
Mail This Article
മുക്കം∙ ഇരുവഞ്ഞിപ്പുഴയിൽ നീർനായ്ക്കളുടെ ആക്രമണം നിലയ്ക്കുന്നില്ല. പൊറുതി മുട്ടം ജനം. നടപടി എടുക്കാതെ അധികൃതർ. കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ പേർക്ക് നീർനായ്ക്കളുടെ കടിയേറ്റു. പലർക്കും കാര്യമായ പരുക്കും പറ്റുന്നുണ്ട്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെയും തദ്ദേശ സ്വയം ഭരണ അധികൃതരുടെയും ആവശ്യങ്ങൾ അധികാരികൾ കേൾക്കുന്നില്ല, വനം വകുപ്പ് അധികൃതരും ദ്രുത കർമ സേനയും മറ്റും പുഴകളിൽ പരിശോധന നടത്തി പോകുന്നതിൽ മാത്രം നടപടി ഒതുങ്ങുന്നു.
കാരശ്ശേരി, കൊടിയത്തൂർ, പഞ്ചായത്ത് അധീനതകളിലും നഗരസഭയിലെയും പരിധികളിലാണ് നീർനായ്ക്കളുടെ വിളയാട്ടം. ഓർഫനേജിനു പിറകുവശത്തെ മൂലത്ത് കടവിൽ നിന്ന് 14 വയസ്സുകാരൻ അജിലിന് നീർനായയുടെ കടിയേറ്റു. ഇരു കാലുകളിലും കടിച്ചു പരുക്കേൽപ്പിച്ചു. ഒരാഴ്ച മുൻപ് ചെറുപുഴയിൽ പുതിയോട്ടിൽ കോളനിയിലെ 65 വയസ്സുകാരി ലക്ഷ്മിയെയും നീർനായ ആക്രമിച്ച് പരുക്കേൽപ്പിച്ചിരുന്നു. ഓടമണ്ണിൽ കടവ്, കൊടിയത്തൂർ തെയ്യത്തുംകടവ്, കക്കാട്, ചെറുവാടി കടവ് തുടങ്ങിയ ഭാഗങ്ങളിൽ അടുത്ത കാലത്ത് ഒട്ടേറെ പേർക്ക് കടിയേറ്റു. നഷ്ടപരിഹാരത്തിന് അർഹതയുണ്ടെങ്കിലും പലർക്കും അതും ലഭിക്കാറില്ല.